വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയുണ്ടെന്ന് മൈക്കൽ ക്ലാർക്ക്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വന്‍തോല്‍വി ഏറ്റുവാങ്ങുകയാണെങ്കിൽ സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും ചേർന്ന് വിരാട് കോലിയെ തിരികെ വിളിക്കുമെന്ന് ഓസ്‌ട്രേലിയയുടെ മുന്‍നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. കഴിഞ്ഞ മാസമാണ് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. മുപ്പത്തിയാറുകാരനായ കോലി 123 ടെസ്റ്റില്‍ 30 സെഞ്ച്വറികളോടെ 9230 റണ്‍സ് നേടിയിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 5-0ന് തോറ്റാല്‍ ഇന്ത്യ കോലിയെ തിരികെ വിളിക്കും. അങ്ങനെയെങ്കിൽ കോലി വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ടീമിലേക്ക് തിരിച്ചെത്തും. ടെസ്റ്റ് ക്രിക്കറ്റിനോടുളള കോലിയുടെ അഭിനിവേശം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും ക്ലാര്‍ക്ക് പറഞ്ഞു.
ആദ്യ ഐപിഎല്‍ കിരീടം സ്വന്തമാക്കിയിരുന്നു കോലി. ഫൈനലില്‍ പഞ്ചാബ് കിംഗ്‌സിനെ, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തോല്‍പ്പിച്ചതോടെയാണ് കോലി കിരീടം നേടിയത്. ഐപിഎല്ലിലെ 18-ാം സീസണ്‍ വരെ കാത്തു നില്‍ക്കേണ്ടി വന്നു കോലിക്ക്. കിരീടം നേടിയ ശേഷം കോലി വികാരാധീനനായിരുന്നു.
നിരവധി പേര്‍ കോലിയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. അതില്‍ പഞ്ചാബ് പരിശീലകന്‍ റിക്കി പോണ്ടിംഗിന്റെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. 18 വര്‍ഷമായി കോലി എത്രത്തോളം ആ നിമിഷത്തിനുവേണ്ടി കാത്തിരുന്നുവെന്ന് തനിക്ക് വ്യക്തമായെന്നായിരുന്നു പോണ്ടിങ് പറഞ്ഞ്. ഒരു ക്രിക്കറ്റ് കളിക്കാരനെ സംബന്ധിച്ച് കിരീടം എത്രത്തോളം പ്രധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും തെളിഞ്ഞെന്ന് പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ കിരീടം നേടിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റിനാണ് കൂടുതലും പ്രധാന്യമുള്ളതെന്ന് ഫൈനലിന് ശേഷമുള്ള പ്രതികരണത്തില്‍ കോലി പറഞ്ഞിരുന്നു.