വൻ വിമാനദുരന്തത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യമിപ്പോഴും മുക്തമായിട്ടില്ല. ദുരന്തത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെടുകയും ബാക്കി മുഴുവൻ പേരും ദാരുണമായി മരിക്കുകയും ചെയ്തു. ഇപ്പോഴിതാ, ഇപ്പോഴിതാ ഇതുസംബന്ധിച്ച മറ്റൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
അഹമ്മദാബാദിൽ തകർന്നുവീഴുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിൽ താൻ സഞ്ചരിച്ചിരുന്നുവെന്ന് അവകാശപ്പെട്ട് ആകാശ് വത്സ എന്ന യുവാവാണ് രംഗത്തുവന്നിരിക്കുന്നത്. വിമാനത്തിന്റെ അവസ്ഥയെക്കുറിച്ച് ചില പ്രധാന നിരീക്ഷണങ്ങൾ ഉണ്ടെന്ന് പറഞ്ഞതിനാൽത്തന്നെ പോസ്റ്റ് വളരെയധികം ശ്രദ്ധ പിടിക്കുകയാണ്. നിരവധി വീഡിയോകളോടൊപ്പമുള്ള പോസ്റ്റാണ് ആകാശ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
ആദ്യം വിമാനം പതിവു പോലെ കുഴപ്പങ്ങളൊന്നുമില്ലെന്നാണ് തോന്നിയത്. പക്ഷെ ഉയരത്തിൽ സഞ്ചരിക്കുമ്പോൾ, ഫ്ലാപ്പുകളുടെ പിൻഭാഗം ആവർത്തിച്ച് മുകളിലേക്കും താഴേക്കും ചലിക്കുന്നത് ഞാൻ ശ്രദ്ധിച്ചു ആകാശ് പറഞ്ഞു. എന്നാൽ താൻ ഒരു വ്യോമയാന വിദഗ്ദൻ അല്ലെന്നും, അവർക്ക് ഇത് കൂടുതൽ മനസിലാകുമെന്നും ആകാശ് വ്യക്തമാക്കി. പറന്നുയരുന്നതിന് മുമ്പ് വിമാനം ഗ്രൗണ്ടിലായിരുന്നപ്പോൾ എസികൾ ശരിയായി പ്രവർത്തിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം വിമാനത്തിന്റെ അപകട കാരണം ഇപ്പോഴും അന്വേഷിച്ചു വരികയാണ്.
അതേ സമയം, രാജ്യത്തിന് തന്നെ നോവായ അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം തുടരുന്നു. ഇതുവരെ 200 പേർ സാമ്പിൾ നൽകി. അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ സഹോദരൻ രതീഷ് ഉടൻ അഹമ്മദാബാദിൽ എത്തും. ഡിഎൻഎ സാമ്പിളുകൾ നൽകിയാലും പരിശോധന പൂർത്തിയാക്കാൻ 72 മണിക്കൂർ വേണ്ടിവരുമെന്നാണ് സൂചന.