ഇസ്രയേൽ – ഇറാൻ സംഘർഷത്തിൽ ഇടപ്പെട്ട് അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണത്തെ അപലപിച്ച് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി രംഗത്ത്. അമേരിക്കൻ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും ഇറാൻ ആണവായുധങ്ങൾ പിന്തുടരുന്നില്ലെന്ന യു എസ് ഇന്‍റലിജൻസ് റിപ്പോർട്ടടക്കം അവഗണിച്ചാണ് ട്രംപ് ഈ ആക്രമണത്തിന് ഉത്തരവിട്ടതെന്നും ബേബി ചൂണ്ടികാട്ടി.
ഇറാനിലെ അമേരിക്കൻ ആക്രമണം ഇന്ത്യയെയും ബാധിക്കുമെന്നും സി പി എം ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു. ഒന്നാം നമ്പർ തെമ്മാടി രാഷ്ട്രമാണെന്ന് അമേരിക്ക തെളിയിച്ചെന്നും അമേരിക്കൻ നടപടിക്കെതിരെ സാധ്യമാകുന്നിടത്തെല്ലാം പ്രതിഷേധ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്യുന്നുവെന്നും ബേബി എക്സ് കുറിപ്പിലൂടെ വ്യക്തമാക്കി.
അതേസമയം അമേരിക്കയുടെ നടപടി ധീരമായ ഇടപെടലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ഇറാനിലെ ആക്രമണത്തിന്‍റെ വിശദാംശങ്ങൾ യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നെതന്യാഹുവിനെ അറിയിച്ചു. നെതന്യാഹു അമേരിക്കയോടുള്ള നന്ദി അറിയിച്ചു.
അമേരിക്ക ഈ ഇടപെടലിലൂടെ ലോകത്തെ മുഴുവൻ സുരക്ഷിതമായ ഇടമാക്കി എന്നാണ് നെതന്യാഹു പ്രതികരിച്ചത്. ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നീ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഇറാന്‍റെ അവകാശവാദം. എന്നാൽ ഫോർദോ ആണവ നിലയം അവസാനിച്ചെന്നാണ് ട്രംപ് സോഷ്യൽമീഡിയയിൽ കുറിച്ചത് . ആക്രമണം വിജയമാണെന്നും യുഎ സ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാൻ പ്രത്യാക്രമണത്തിന് മുതിർന്നാൽ ദുരന്തമാകുമെന്നും ട്രംപ് പറഞ്ഞു.