വയനാട്ടിൽ മഴ ശക്തമായ സാഹചര്യത്തിൽ മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. മേഖലയിൽ നിന്ന് വൻ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. കനത്ത മഴയിൽ പുന്ന പുഴയിൽ ഒഴുക്ക് ശക്തമായി. വില്ലേജ് റോഡിൽ വെള്ളം കയറി.
പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ വിശദമാക്കി. മുണ്ടക്കൈ വനമേഖലയിൽ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകൾ. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും പരിശോധന നടത്താനാണ് അധികൃതർ ഒരുങ്ങുന്നത്.
അതേസമയം സർക്കാരിനെതിരെ രോഷാകുലരായി നാട്ടുകാർ പ്രതികരിച്ചു. 9000 രൂപ വെച്ച് നൽകാമെന്ന് പറഞ്ഞത് സർക്കാർ ഇതുവരെ പാലിച്ചില്ലെന്നും തങ്ങൾ പട്ടിണിയിലാണെന്നും ഈ സാഹചര്യത്തിലാണ് ജീവൻ പണയം വെച്ച് ജോലിക്ക് പോകേണ്ടി വന്നതെന്ന് അവർ പ്രതികരിച്ചു.
നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ഉരുൾപൊട്ടിയതെന്നാണ് സൂചന. ബെയ്ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ ഒഴുകി വരികയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് നല്ല മഴ തുടരുകയാണ്.