സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും നിമിത്തമുണ്ടാകുന്ന വൈദ്യുതി അപകടം ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി. രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുത കമ്പികൾ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടിക്കിടക്കാൻ സാധ്യതയുണ്ട്. അതിരാവിലെ പത്ര വിതരണത്തിനും, റബ്ബർ ടാപ്പിംഗിനും, മറ്റ് ആവശ്യങ്ങൾക്കും പുറത്തിറങ്ങുന്നവർ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി നിർദേശിച്ചു.
വൈദ്യുതി അപകടം ഒഴിവാക്കാൻ ജാഗ്രത പുലർത്തണം
സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്. വൈദ്യുതി അപകടങ്ങളുടെ എണ്ണത്തിലും വർദ്ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം വിവിധയിടങ്ങളിലായി മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടു. വൈദ്യുതി അപകടം ഒഴിവാക്കാൻ പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണം.
രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുത കമ്പികൾ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടിക്കിടക്കാൻ സാധ്യതയുണ്ട്. അതിരാവിലെ പത്ര വിതരണത്തിനും, റബ്ബർ ടാപ്പിംഗിനും, മറ്റ് ആവശ്യങ്ങൾക്കും പുറത്തിറങ്ങുന്നവർ തികഞ്ഞ ജാഗ്രത പുലർത്തണം. പൊട്ടിക്കിടക്കുന്ന വൈദ്യുതകമ്പിയിൽ മാത്രമല്ല സമീപത്തും വൈദ്യുതപ്രവാഹമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാതൊരു കാരണവശാലും സമീപത്തേക്ക് പോകരുത്, ആരേയും പോകാൻ അനുവദിക്കുകയും അരുത്. കെ എസ് ഇ ബി ജീവനക്കാർ എത്തുന്നതുവരെ മറ്റുള്ളവർ അപകടത്തിൽപ്പെടാതിരിക്കുവാൻ വേണ്ട ജാഗ്രത പാലിക്കണം. പൊട്ടിയ ലൈൻ വെള്ളത്തിൽ കിടക്കുകയാണെങ്കിൽ ആ വെള്ളത്തിൽ സ്പർശിക്കരുത്.
ആർക്കെങ്കിലും ഷോക്കേറ്റാൽ അയാളുടെ ശരീരത്തിൽ നേരിട്ട് സ്പർശിക്കാതെ ഉണങ്ങിയ കമ്പോ, വൈദ്യതി കടത്തിവിടാത്ത മറ്റെന്തെങ്കിലും വസ്തുവോകൊണ്ട് ഷോക്കേറ്റ ആളിനെ ലൈനിൽ നിന്നും മാറ്റുകയും പ്രഥമ ശുശ്രൂഷ നൽകി എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്യേണ്ടതാണ്.
വൈദ്യുതി ലൈനുകൾ അപകടകരമായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സമീപത്തെ കെ എസ് ഇ ബി ഓഫീസിലോ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ അറിയിക്കണം. ഓർക്കുക, ഈ നമ്പർ എമർജൻസി ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. കെ.എസ്.ഇ.ബി.യുടെ 24/7 ടോൾ ഫ്രീ നമ്പരായ 1912-ൽ വിളിച്ചോ, 9496001912 എന്ന നമ്പരിൽ കോൾ / വാട്സ്ആപ് മുഖേനയോ വൈദ്യുതി തടസ്സം സംബന്ധിച്ച പരാതി അറിയിക്കാവുന്നതാണ്.
പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങൾ വകവെയ്ക്കാതെ കെ.എസ്.ഇ.ബി. ജീവനക്കാർ യുദ്ധകാലടിസ്ഥാനത്തിൽ വൈദ്യുതി പുന:സ്ഥാപിക്കാനുള്ള ശ്രമം നടത്തി വരുന്നു. ദുർഘടമായ സാഹചര്യം മനസ്സിലാക്കി ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു