എറണാകുളം കോതമംഗലത്തെ അൻസിലിന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന വാദം ശക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് ആശുപത്രിയിലേക്ക് പോകുംവഴി ബന്ധുവിനോട് കാമുകിയെക്കുറിച്ച് അൻസിൽ പറഞ്ഞിരുന്നുവെന്നാണ് വിവരം . ഈ സംസാരത്തിൽ അവൾ തന്നെ ചതിച്ചു എന്ന് അൻസിൽ പറഞ്ഞത്. തുടർന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധു പരാതി നൽകിയതും, പൊലീസ് കേസെടുത്തതും.
അൻസിലും, ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്ന ഈ യുവതിയും തമ്മിൽ ഏറെനാളായി ബന്ധമുണ്ട്. എന്നാൽ വിവാഹിതനാണ് അൻസിൽ. ചൊവ്വാഴ്ച രാത്രി അൻസിൽ വീട്ടിലെത്തി ബഹളം വച്ചുവെന്നും ഇക്കാര്യം യുവതി അൻസിലിന്റെ ഭാര്യയെ അറിയിച്ചിരുന്നുവെന്നുമാണ് റിപ്പോർട്ട്. എന്നാൽ പിന്നീട് പ്രശ്നങ്ങൾ പറഞ്ഞു തീർത്തെന്നും യുവതി പറയുന്നു. ബുധനാഴ്ച പുലർച്ചെയാണ് അൻസിൽ അവശനിലയിലാണെന്ന വിവരം ബന്ധുവിനെ അറിയിക്കുന്നത്.
തുടർന്ന് യുവതിയുടെ വീട്ടിലെത്തിയ ബന്ധു അൻസിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലേക്കുള്ള വഴിയിലാണ് അവൾ എന്നെ ചതിച്ചുവെന്ന് അൻസിൽ പറയുന്നത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പൊലീസ് വധശ്രമത്തിന് കേസെടുത്തിരിക്കുകയാണ്. ഇനി യുവാവിന്റെ മരണകാരണം പുറത്തുവന്നാലേ കാര്യത്തിൽ സ്ഥിരീകരണമുണ്ടാകുകയുള്ളൂ.