കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തളളിയിരിക്കുകയാണ്. ആനയും കടുവയും സംരക്ഷിത മൃഗങ്ങളുടെ പട്ടികയില്‍ തന്നെ ഇനിയും തുടരുമെന്നും കുരങ്ങിനെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു. കാട്ടുപന്നികള്‍ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തില്‍ അവയെ കൊല്ലാനുളള അധികാരം സംസ്ഥാനത്തിനുണ്ടെന്നും എന്നാൽ ആ അധികാരം കേരളം വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം എംപിമാര്‍ രാജ്യസഭയില്‍ ഉന്നയിച്ചപ്പോള്‍ തന്നെ അത് അനുവദിച്ചാല്‍ അവയെ യാതൊരുവിധത്തിലുള്ള വിവേചനവുമില്ലാതെ നശിപ്പിക്കുന്ന സ്ഥിതി വരുമെന്ന് വ്യക്തമാക്കിയിരുന്നതാണെന്ന് കേന്ദ്ര വനംമന്ത്രി പറഞ്ഞു. ഷെഡ്യൂള്‍ രണ്ടിലുളള കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കാലങ്ങളായി കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടുവരികയാണ്.
എന്നാല്‍ നിലവിലെ നിയമപ്രകാരം, ഷെഡ്യൂള്‍ രണ്ടിലെ മൃഗങ്ങളെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പക്ഷം വെടിവെച്ചു കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്. നിയമത്തില്‍ ഇങ്ങനൊരു ക്ലോസ് നിലനിൽക്കുന്ന സമയത്ത് ഇവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ച് കൊല്ലാന്‍ അനുമതി വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പറയുന്നത്.