കുട്ടിക്കൊമ്പനും വേഴാമ്പലുമാണ് ഇപ്രാവശ്യം കേരള ക്രിക്കറ്റ് ലീഗിന്‍റെ ഭാഗ്യ ചിഹ്നങ്ങളായി അണിനിരക്കുന്നത്. ചാക്യാര്‍ക്കൊപ്പം കേരളത്തിലിറങ്ങുന്ന ഇവർ രണ്ടു പേർക്കും ഇപ്പോൾ ആവശ്യം സ്വന്തമായൊരു പേരാണ്. പേരിടുന്നവര്‍ക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സമ്മാനവും തരും.
ബാറ്റേന്തിയ കൊമ്പനെയും വേഴാമ്പലിനെയും കേരളത്തെ പരിചയപ്പെടുത്തുന്നതിനുള്ള യാത്രയിലാണ് ചാക്യാര്‍. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ഭാഗ്യചിഹ്നങ്ങളാണ് കൊമ്പനും വേഴാമ്പലും. ഈ രണ്ടുപേര്‍ക്കും പക്ഷേ ഒരു പേരില്ല. ട്രെന്‍ഡ് അനുസരിച്ച് പേരിടാന്‍ സഹായം ചോദിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ ഒരു പോസ്റ്റിട്ടുണ്ട്.
ഈ പോസ്റ്റിന് താഴെ ആര്‍ക്കും അവർക്ക് ഇഷ്ടമുള്ള പേരുകൾ ഇരുവർക്കുമിടാം. അതിനൊരു നിബന്ധന മാത്രമുണ്ട് കേരളവുമായും ക്രിക്കറ്റുമായി ബന്ധമുള്ള പേരായിരിക്കണം. മികച്ച പേര് കൊമ്പനും വേഴാമ്പലും അങ്ങ് സ്വീകരിക്കും. പേരിട്ടയാള്‍ക്ക് സമ്മാനമായി കരുതിവച്ചിരിക്കുന്നത് മുപ്പതിനായിരം രൂപയാണ്. ഒരു പേരിന് 15,000 രൂപ വില. പത്താം തിയതി വരെയാണ് പേരിടാന്‍ അവസരം. 16ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വിജയിയെ പ്രഖ്യാപിക്കും.