വയനാട് കല്‍പ്പറ്റയില്‍ കാണാതായ മൂന്നര വയസ്സുകാരിയെ തിരക്കി ഒരു നാടു മുഴുവൻ നെട്ടോട്ടമായിരുന്നു. ഒന്നര മണിക്കൂറിലേറെ നീണ്ട തിരച്ചിലിന് ഒടുവില്‍ കുട്ടിയെ കണ്ടെത്തിയെന്ന ആശ്വാസകരമായ വാർത്തയാണ് ഇപ്പോൾ വരുന്നത്.
കല്‍പ്പറ്റ സ്വദേശികളുടെ മകളെയാണ് കാണാതായത്. വീട്ടിലെ സിറ്റൗട്ടില്‍ കളിച്ചുകൊണ്ടിരിക്കെ ഈ കുട്ടിയെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് കുട്ടിയെ കാണാതായത്. പിന്നാലെ പൊലീസും നാട്ടുകാരും അന്വേഷണം ആരംഭിച്ചു. സിസിടിവി അടക്കം പൊലീസ് പരിശോധിച്ചു.
വലിയ ആശങ്കകള്‍ക്കിടയിൽ ഒടുവിൽ ആ ആശ്വാസവാര്‍ത്തയെത്തി. വീടിനുള്ളില്‍ നിന്നും തന്നെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഗേറ്റ് തുറന്ന് കുട്ടി പോകാന്‍ സാധ്യത കുറവാണെന്ന വിലയിരുത്തലില്‍ അയല്‍ക്കാരി നടത്തിയ ഇടപെടലാണ് ഈ സംഭവത്തിൽ വഴിത്തിരിവായത് വീടിനുള്ളില്‍ കൂട്ടിയിട്ടിരുന്ന തുണിക്കുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു മൂന്നര വയസുകാരി . എന്തായാലും കുട്ടിയെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് പൊലീസും നാട്ടുകാരും മടങ്ങിയത്.