മരണത്തിന് ശേഷം അവയവങ്ങൾ ദാനം ചെയ്യാൻ താൻ തയ്യാറാണെന്ന് അറിയിച്ച് നടൻ ജയറാം (Jayaram). ആലുവ രാജഗിരി ആശുപത്രിയിൽ ആരംഭിച്ച ഫാറ്റി ലിവർ ക്ലിനിക്കിന്റെ ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു നടന്റെ പരസ്യ പ്രഖ്യാപനം. മരണശേഷം സ്വന്തം അവയവങ്ങൾ ദാനം ചെയ്യുന്നതിനും അവയവദാനത്തിന്റെ പ്രചാരകനാകാനും താൻ തയ്യാറാണെന്നും അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി. മസ്തിഷ്ക മരണത്തെ തുടർന്നുളള അവയവദാനത്തിന്റെ പ്രാധാന്യം സമൂഹത്തിൽ ഉയർന്ന് വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
”എന്റെ മരണശേഷം എന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് ആദ്യമായി ഇവിടെ വച്ച് അറിയിക്കുകയാണ്. എന്റെ ഏതെങ്കിലും അവയവം കൊണ്ട് മറ്റൊരാള്‍ക്ക് ഗുണമാവുമെങ്കിൽ, ഇവിടെ വച്ച് സമ്മതപത്രത്തിലും ഞാന്‍ ഒപ്പിട്ട് തരാം” എന്നാണ് ജയറാം വേദിയിൽ വെച്ച് പറഞ്ഞത്.
റെട്രോ ആണ് ജയറാമിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് സൂര്യ ആയിരുന്നു. ഓസ്ലർ ആണ് ജയറാം ഏറ്റവും അവസാനം മലയാളത്തിൽ അഭിനയിച്ച സിനിമ.
അതും 2024ല്‍. മമ്മൂട്ടി കാമിയോ റോളില്‍ എത്തിയ ചിത്രത്തില്‍ ഓസ്ലര്‍ എന്ന ടൈറ്റില്‍ റോളിലായിരുന്നു അദ്ദേഹം എത്തിയത്.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ഒരു ഇന്‍വെസ്റ്റഗേഷന്‍ ത്രില്ലറായിരുന്നു. അനശ്വര രാജൻ, സൈജു കുറുപ്പ്, അർജുൻ അശോകൻ, ആര്യ സലിം, സെന്തിൽ കൃഷ്ണ, ജഗദീഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ അണിനിരന്നിരുന്നു.