ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് അന്ത്യശാസനം നൽകി ഇസ്രയേല്‍. ഇനി ഖമനയിയെ ജീവനോടെ തുടരാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാട്സ് പറഞ്ഞു. ഖമനയിയുടെ ലക്ഷ്യം സാധാരണക്കാരാണെന്നും അത് അനുവദിക്കില്ലെന്നും കാട്സ് കൂട്ടിച്ചേർത്തു. ഇസ്രയേലിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെയാണ് ഈ പ്രസ്താവന.
ഇസ്രയേല്‍ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രിയിലാണ് ഇറാന്‍റെ ആക്രമണം നടത്തിയത്. ഇറാനിലെ ഫോര്‍ഡോ ആണവകേന്ദ്രം ആക്രമിക്കാന്‍ യുഎസ് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇറാന്‍റെ ആക്രമണം. ഇസ്രയേലിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങളിലൊന്നാണ് ആക്രമണം നടന്ന സോറോക്കോ ആശുപത്രി. ആക്രമണത്തില്‍ 40 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
അതേസമയം, ഇസ്രയേലിനൊപ്പം പങ്കാളിയായി ഇറാന്‍ ആക്രമിക്കാനുള്ള പദ്ധതി യു.എസ്. തയാറാക്കിയെന്നുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്. ഫോര്‍ദോ ആണവകേന്ദ്രമാണ് യു.എസ് ലക്ഷ്യമിടുന്നതെന്ന് സൂചന. വൈറ്റ് ഹൗസ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അന്തിമതീരുമാനം എടുത്തില്ലെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. അതേസമയം,നിരുപാധികം കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി രംഗത്തുവന്നിരുന്നു.ഇറാൻ കീഴടങ്ങില്ലെന്നും വലിയ തിരിച്ചടി നൽകുമെന്നും ഖമനയി എക്സിൽ പറഞ്ഞു.
‘‘ ഇറാൻ ജനതയെയും അതിന്റെ ചരിത്രത്തെയും നന്നായി അറിയാവുന്ന ബുദ്ധിയുള്ളവരാരും ഈ രാജ്യത്തിനുനേരെ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കില്ല. കാരണം ഇറാനെന്ന രാജ്യം ഒരിക്കലും കീഴടങ്ങില്ല. മാത്രമല്ല, ഏതെങ്കിലും തരത്തിൽ യുഎസിന്റെ സൈനിക ഇടപെടലുണ്ടായാൽ അതിന് അപരിഹാര്യമായ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്ക മനസ്സിലാക്കണം’
യുഎസ് പ്രസിഡന്റ് അദ്ദേഹത്തിന്റെ യുക്തിരഹിതമായ സംസാരം കൊണ്ട് ഞങ്ങളെ ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഭീഷണികളെ ഭയക്കുന്നവരോടു വേണം അവർ ഭീഷണി മുഴക്കാൻ. ഇറാൻ ഇത്തരം ഭീഷണികളെ ഭയക്കുന്നവരല്ല. ഇറാൻ കീഴടങ്ങണമെന്നാവശ്യപ്പെട്ടത് ബുദ്ധിഹീനമായിപ്പോയി. എന്തിനോടാണ് ഇറാൻ കീഴടങ്ങേണ്ടത്. എന്നായിരുന്നു ഖമനയിയുടെ പ്രതികരണം.