ഇറാൻ-ഇസ്രയേൽ അമേരിക്ക സംഘർഷത്തിന് വെടിനിർത്തലോടെ ഒരു ആശ്വാസം വന്നിരിക്കുകയാണ്. എന്നാൽ സോഷ്യൽമീഡിയയിൽ സംഘർഷം അവസാനിച്ചിട്ടില്ല. വ്യാജപ്രചരണങ്ങൾക്കൊണ്ടുള്ള യുദ്ധമാണ് ഇവിടെ നടക്കുന്നത്. ഇപ്പോഴിതാ ഇസ്രയേലിനും അമേരിക്കയ്ക്കും എതിരായി ഇറാൻ നടത്തിയ ആക്രമണത്തിൽ ഇറാനികൾ സന്തോഷം പങ്കിടുന്നു എന്ന രീതിയിൽ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വ്യപകമായി പ്രചരിക്കുന്നുണ്ട്. ഇറാന്റെ പതാകയുമായി റോഡിൽ നൃത്തം ചെയ്യുന്ന ആളുകളെ വീഡിയോയിൽ കാണാം.

“ഇസ്രായേലിനും അമേരിക്കക്കും എതിരെ ഇറാൻ നടത്തിയ അത്യപൂർവമായ തിരിച്ചടിയിൽ സന്തോഷം പങ്കിടുന്ന ഇറാനികൾ എന്ന വാചകത്തോടെ സോഷ്യൽ മീഡിയയിൽ ഇത് പ്രചരിപ്പിക്കപ്പെടുകയാണ് മലയാളികൾ മാത്രമല്ല. മറ്റ് ഭാഷക്കാരും ഇത് പങ്കിടുന്നുണ്ട്. എന്നാൽ ഈ വീഡിയോ സത്യമാണോ എന്ന് നോക്കാം.
ഈ വീഡിയോയിൽ നൃത്തം ചെയ്യുന്ന സ്ത്രീകളാരും ശിരോവസ്ത്രം ധരിച്ചിട്ടില്ല. ചുറ്റിലുമുള്ള ആളുകൾ തണുപ്പ് കൂടുതലുള്ള പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന ജാക്കറ്റുകൾ ധരിച്ചിട്ടുമുണ്ട്. ഇതിൽ നിന്നും വീഡിയോ ഇറാനിൽ നിന്നും പകർത്തിയതായിരിക്കില്ലെന്ന് ഉറപ്പായി.
പരിശോധിച്ചപ്പോൾ സമാനമായ വീഡിയോ ‘casual_life_berlin’ എന്ന ഇൻസ്റ്റഗ്രാം പേജിൽ 2025 ജൂൺ 8ന് പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. “ബെർലിൻ കൾച്ചേഴ്സ് കാർണിവൽ 2025ൽ ഇറാനികൾ” എന്ന തലകെട്ടോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഇറാൻ-ഇസ്രയേൽ സംഘർഷം ആരംഭിച്ചത് 2025 ജൂൺ 13നാണ്. ജൂൺ 21ന് അമേരിക്ക ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ഇതിന് പകരമായി ഖത്തറിലെ അമേരിക്കൻ എയർ ബേസിലേക്ക് ജൂൺ 23ന് ഇറാൻ ആക്രമണം നടത്തി. ഇതിൽ നിന്നും സംഘർഷങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വൈറൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചാരത്തിലുണ്ടെന്ന് വ്യക്തമായി.