ഓപ്പറേഷൻ റൈസിംഗ് ലയണിൽ ഇസ്രയേലിനെതിരെ തിരിച്ചടിച്ച് ഇറാന്‍ (Iran) . ഇസ്രയേലിലേക്ക് നൂറുകണക്കിന് ഡ്രോണുകളയച്ചാണ് ഇറാന്‍ ആക്രമണം നടത്തിയത്. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിന് ( Israel ) വലിയ വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ സൈനിക വക്താവ് അബൊള്‍ഫാസല്‍ ഷെകാര്‍ചി മുന്നറിയിപ്പ് നല്‍കി. ഇറാനും കടുത്ത സൈനിക നടപടിക്ക് തുനിയുന്നതോടെ മിഡീല്‍ ഈസ്റ്റിൽ വീണ്ടും യുദ്ധാന്തരീക്ഷം ഉണ്ടായിരിക്കുകയാണ്.
ഇസ്രയേല്‍ സ്വയം കയ്‌പേറിയതും വേദനാജനകവുമായി വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി പറഞ്ഞു. സയണിസ്റ്റ് ഭരണകൂടം അതിന്റെ ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാല്‍ രാജ്യത്ത് ഒരു കുറ്റകൃത്യം നടത്തി. താമസസ്ഥലങ്ങളടക്കം ആക്രമിച്ചതിലൂടെ അതിന്റെ ദുഷ്ട സ്വഭാവം കൂടുതല്‍ വെളിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഇതിനുള്ള കടുത്ത പ്രതികരണം ഇസ്രയേല്‍ ഭരണകൂടം കാത്തിരിക്കണം’ ഖമേനി പറഞ്ഞു.
ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ മിസൈല്‍ ആക്രമണം. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം ആറോളം സ്‌ഫോടനങ്ങള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആണവ പ്ലാന്റുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ തുടരുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ഇറാനെ ആക്രമിക്കരുത് എന്നാവശ്യപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി ബെഞ്ചമിൻ നെതന്യാഹു കയർത്തു സംസാരിച്ചുവെന്ന തരത്തിൽ സ്ഥിരീകരിക്കാത്ത റിപ്പോർ്ടുകളും പുറത്തുവരുന്നുണ്ട്.
ഇതിന് പിന്നാലെ ഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഉടന്‍ ഇസ്രയേല്‍ ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മിഡില്‍ ഈസ്റ്റിലെ നയതന്ത്ര പ്രതിനിധികളെ യുഎസ് ഭാഗികമായി പിന്‍വലിച്ചിരുന്നു. സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇറാഖിലേതടക്കം ഇറാന്റെ സാമീപ്യമുള്ള എല്ലാ രാജ്യങ്ങളിലേയും എംബസികളില്‍ നിന്ന് യുഎസ് ജീവനക്കാരെ പിന്‍വലിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.