ഇസ്രയേലിന്റെ ആണവ പദ്ധതി രഹസ്യങ്ങള്‍ മുഴുവന്‍ തങ്ങളുടെ കൈകളിലെത്തിയെന്ന് അവകാശപ്പെട്ട് ഇറാൻ മാത്രമല്ല ഇത് വൈകാതെ പുറത്തുവിടുമെന്ന ഭീഷണിയും ഇറാൻ മുഴക്കിയിട്ടുണ്ട്. ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തലും ഭീഷണിയും. രഹസ്യങ്ങൾ തങ്ങളുടെ കയ്യിലുണ്ടെന്ന് പറഞ്ഞെങ്കിലും ഇതു സംബന്ധിക്കുന്ന തെളിവുകളൊന്നും ഇറാന്‍ പുറത്തുവിട്ടിട്ടില്ല. ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ യു.എന്നില്‍ നീക്കം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്.
നിര്‍ണായകമായ വിവരങ്ങളാണ് തങ്ങള്‍ ചോര്‍ത്തിയതെന്നും അടുത്തിടെ അറസ്റ്റിലായ ഇസ്രയേല്‍ പൗരന്‍മാര്‍ക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടെന്നുമാണ് ഇറാന്‍ പറയുന്നത്. ഇറാന്റെ ഇന്റലിജന്‍സ് ടീമില്‍ പെട്ടവര്‍ ഇസ്രയേലിന്റെ തന്ത്രപരമായ വിവരങ്ങള്‍ നേടിയെടുത്തു പിന്നാലെ അത് ദൈവത്തിന്റെ സഹായത്തോടെ ഇറാനിലേക്ക് മാറ്റി എന്നുമാണ് ഖത്തീബ് അവകാശപ്പെടുന്നത്.
ആയിരക്കണക്കിന് പേജുകളുള്ള രേഖകളാണ് ലഭിച്ചത് എന്നും അവ ഉടന്‍ പരസ്യമാക്കുമെന്നും ഖത്തീബ് പറഞ്ഞു. ഇസ്രായേലിന്റെ മാത്രമല്ല അമേരിക്ക, യൂറോപ്പ്, മറ്റ് രാജ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും ഇക്കൂട്ടത്തിലുണ്ടെന്നാണ് ഖത്തീബ് പറയുന്നത്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു ദശാബ്ദക്കാലത്തെ തര്‍ക്കം പരിഹരിക്കുന്നതിനായി അമേരിക്ക ഇപ്പോള്‍ ഇറാനുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. എന്നിരുന്നാലും ഒരു കരാറിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ സൈനിക നടപടിയെടുക്കുമെന്നാണ് അമേരിക്കന്‍് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്.
ഇസ്രായേലി ആണവ ഗവേഷണ കേന്ദ്രത്തില്‍ നടന്ന ഒരു ഹാക്കിംഗുമായി ഈ വിവര ചോര്‍ച്ചയ്ക്ക് ബന്ധമുണ്ടോ എന്ന കാര്യവും വ്യക്തമല്ല. അതേ സമയം ഇസ്രയേല്‍ സര്‍ക്കാര്‍ ഖത്തീബിന്റെ വെളിപ്പെടുത്തലിനോട് ഇനിയും പ്രതികരിച്ചിട്ടില്ല.എന്നാൽ ഇറാന്റെ പതിവ് ഓലപ്പാമ്പാണ് ഇതെന്നാണ് വിദഗ്ധർ പറയുന്നത്.