ഇസ്രയേല്ഡ ഇറാൻ സംഘർഷത്തിൽ അമേരിക്കയും പങ്കുചേർന്നതോടെ സാഹചര്യം മറ്റൊരു തരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇറാനിലെ തന്ത്രപ്രധാനമായ ഫോര്‍ദൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം നടത്തിയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് വ്യക്തമാക്കിയത്. ഈയവസരത്തിൽ നിർണ്ണായക നീക്കവുമായി രംഗത്തുവന്നിരിക്കുകയാണ് ഇറാൻ.
ലോകത്തിലെതന്നെ തന്ത്രപ്രധാനമായ ഊർജ ഇടനാഴിയെന്ന് വിശേഷണമുള്ള ഹോർമൂസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയെന്നാണ് വിവരം. .
നിലവിൽ നടക്കുന്ന യുദ്ധത്തിന്റെ ഗതി മാറിയതോടെ ഹോർമൂസ് കടലിടുക്ക് അടച്ചിടാനുള്ള നീക്കത്തിലാണ് ഇറാൻ. അത് ലോകത്തെ ഒന്നടങ്കം ബാധിച്ചേക്കും. ഹോർമൂസ് വഴി എണ്ണക്കപ്പലുകൾ യൂറോപ്പിലേക്ക് കടക്കാൻ ഇറാൻ സമ്മതിക്കില്ലെന്നാണ് വിവരം. ഏതാണ്ട് 50 വലിയ എണ്ണ ടാങ്കറുകൾ ഹോർമൂസിലൂടെ കടക്കാൻ ശ്രമിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. എണ്ണ വില വൻതോതിൽ കുതിച്ചുയരാനും സാധ്യതയുണ്ട്.
അൻപത് വർഷത്തിലേറെയായി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഇടനാഴിയായി വർത്തിക്കുന്ന ഇടമാണ് ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിനെ ഗൾഫ് ഓഫ് ഒമാൻ, അറബിക്കടൽ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണിത്. 21 നോട്ടിക്കൽ മൈലാണ് വീതി. ലോകത്തിലെ ഏറ്റവും ഊർജ്ജസമ്പന്നമായ ചില രാജ്യങ്ങളിൽ നിന്നുള്ള എണ്ണ, വാതക കയറ്റുമതിയുടെ പ്രധാന ഗതാഗത മാർഗ്ഗം കൂടിയാണ് ഹോർമൂസ്.