കേരളത്തിലെമ്പാടും വന്യമൃഗങ്ങളുടെ ആക്രമണം വർധിച്ചുവരികയാണ്. കടുവയും പുലിയും പന്നിയുമിറങ്ങുന്നതിനൊപ്പം ഇപ്പോൾ ചെന്നായക്കൂട്ടത്തിന്റെ ആക്രമണവും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. പുല്‍പ്പള്ളി സീതാമൗണ്ടില്‍ ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ക്കാണ് പരിക്കേറ്റത്. ചെന്നായക്കൂട്ടം ആക്രമിക്കാനായി ഓടിച്ച വിദ്യാര്‍ഥി വീടിനുള്ളില്‍ കയറിയാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞാണ് ഈ സംഭവമുണ്ടായത്.
വനത്തിന് സമീപമുള്ള കൃഷിയിടത്തില്‍ കളിക്കുകയായിരുന്ന പുലികുത്തിയില്‍ വില്‍സന്റെ മകന്‍ ഡോണിനെ ചെന്നായക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഓടി വീടിനുള്ളില്‍ കയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നാണ് ഇവരുടെ അയല്‍ക്കാരന്‍ ഷാജുവിന്റെ വീടിന് പിറകില്‍ കെട്ടിയിട്ടിരുന്ന ആടുകളില്‍ മൂന്നെണ്ണത്തിനെയാണ് ചെന്നായക്കൂട്ടം ആക്രമിച്ചത്.
ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ആടുകള്‍ക്ക് വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കി. അതേ സമയം വിവരമറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വൈകിയാണ് സ്ഥലത്തെത്തിയതെന്ന് ആരോപണമുണ്ട്. ഉദ്യോഗസ്ഥരെത്തിയപ്പോള്‍ നാട്ടുകാര്‍ അവര്‍ക്ക് നേരെ പ്രതിഷേധമറിയിച്ചിരുന്നു.