അഹമ്മദാബാദ് വിമാനദുരന്തത്തിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യക്ക് ആവശ്യമായ സഹായമെല്ലാം ചെയ്തു നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
‘ഭയാനകമായ സംഭവം തന്നെ . ഇന്ത്യക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അത് അമേരിക്ക ചെയ്ത് കൊടുക്കും. ഇന്ത്യ ഒരു വലിയ രാജ്യമാണ്. കരുത്തുള്ള രാജ്യം. അവര്‍ക്ക് ഇത് കൈകാര്യം ചെയ്യാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.’ ട്രംപ് തുടര്‍ന്നു. ‘അപകടത്തില്‍ നിരവധി പേര്‍ മരിച്ചെന്നാണ് അറിഞ്ഞത്. കുറച്ച് പേര്‍ രക്ഷപ്പെട്ടു. അത് ആശ്വാസകരമാണെങ്കിലും അപകടം ഭീകരമായിരുന്നു. ദൃശ്യങ്ങൾ കാണുമ്പോൾ വിമാനം പറന്ന് ഉയര്‍ന്ന സമയം യാതൊരു പ്രശ്‌നവുമുള്ളതായി തോന്നിയില്ല ഒരുപക്ഷെ പറന്നുയര്‍ന്നപ്പോള്‍ എന്‍ജിന്റെ പവര്‍ നഷ്ടമായതാവാം. എന്തായാലും വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അപകടങ്ങളിലൊന്നാണിത്’ ; ട്രംപ് വ്യക്തമാക്കി.
അതേസമയം,വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേരും മരിച്ചു. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 24 പ്രദേശവാസികളും അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമാണ് മരിച്ചത്. അപകടത്തില്‍ നിന്ന് ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇന്ത്യന്‍ വംശജയനും ബ്രിട്ടീഷ് പൗരനുമായ രമേശ് വിസ്വാസാണ് . പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദില്‍ എത്തും.
അതേസമയം, വിമാനത്തിന്റെ അപകട കാരണം എന്താണെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ഇല്ല. ഇത് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇന്നലെ വിമാനത്തിലെ പിന്‍ഭാഗത്തെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിരുന്നു. മുന്‍ഭാഗത്തെ ബ്ലാക്ക് ബോക്‌സിനായി തെരച്ചില്‍ തുടരുകയാണ്.