അശ്ലീല സിനിമകൾ വഴി പണം സമ്പാദിച്ചെന്ന കേസില്‍ നടി ശ്വേതാ മേനോന് ആശ്വാസമായി ഹൈക്കോടതിയുടെ ഇടപെടല്‍. ശ്വേതക്കെതിരായ കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. കേസെടുക്കാന്‍ നിര്‍ദേശിച്ച എറണാകുളം സിജെഎം കോടതിയുടെ നടപടി കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശ്വേതാ മേനോൻ ഉയർത്തിയ വാദങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
തനിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ ഇന്ന് ഉച്ചയോടെയാണ് ശ്വേതാ മേനോന്‍ കോടതിയെ സമീപിച്ചത്. സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിനാലാണ് തനിക്കെതിരെ പരാതിയെന്നാണ് ശ്വേതാ മേനോന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ ശക്തയായ സ്ഥാനാര്‍ത്ഥിയാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനെ അട്ടിമറിക്കാനാണ് പരാതിക്കാരന്റെ ശ്രമമെന്നും ശ്വേത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കോടതിയെ ദുരുപയോഗിക്കുന്നത് തടയണം. കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല. മനസ്സര്‍പ്പിക്കാതെയാണ് പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. സ്വകാര്യ അന്യായത്തില്‍ നിന്ന് എന്തെങ്കിലും കുറ്റകൃത്യം വെളിപ്പെടുന്നില്ലെന്നും ശ്വേത പറയുന്നു. നിരവധി ആക്ഷേപങ്ങള്‍ നേരിടുന്നയാളാണ് പരാതിക്കാരനെന്നും ശ്വേത ചൂണ്ടിക്കാട്ടി.
പാലേരി മാണിക്യം സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി നേടിയ ചിത്രമാണ്. ഈ ചിത്രത്തിലെ കഥാപാത്രത്തിനാണ് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഗര്‍ഭ നിരോധന ഉറയുടെ പരസ്യവും സര്‍ക്കാര്‍ അനുമതിയോടെയായിരുന്നു. മൗലികാവകാശമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരാണ് നിയമ നടപടിയെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. അശ്ലീല വെബ്‌സൈറ്റുകള്‍ നടത്തുന്നുവെന്ന ആക്ഷേപം അപകീര്‍ത്തിപ്പെടുത്താനാണെന്നും ശ്വേത പറഞ്ഞു.