ഐപിഎല്ലിൽ നിന്നു പുറത്താക്കിയ കൊച്ചി ടസ്കേഴ്സ് കേരള ടീമിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) 538 കോടി രൂപ നൽകണമെന്ന ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ശരിവച്ച് ബോംബെ ഹൈക്കോടതി. ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധിക്കെതിരെ ബിസിസിഐ നൽകിയ അപ്പീലും ബോംബെ ഹൈക്കോടതി തള്ളി. ആർബിട്രേറ്ററുടെ തീരുമാനത്തിൽ കോടതിക്ക് അപ്പീൽ അതോറിറ്റിയായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് ആർഐ ചാഗ്ല ചൂണ്ടിക്കാട്ടി. ടസ്കേഴ്സിനെ കരാർ ലംഘനം ആരോപിച്ചാണ് 2011ൽ ബിസിസിഐ ഐപിഎല്ലിൽനിന്നു പുറത്താക്കിയത്.
ഐപിഎല്‍ പ്രവേശനത്തിന് ടസ്‌കേഴ്‌സ് നല്‍കിയ 156 കോടി രൂപയുടെ ബാങ്ക് ഗാരന്റി തുക ബിസിസിഐ ഏകപക്ഷീയമായി ഈടാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ആറ് മാസത്തിനുള്ളില്‍ പുതിയ ഗാരന്റി നല്‍കാനുള്ള നിര്‍ദേശം പാലിക്കാന്‍ ടസ്‌കേഴ്‌സ് വിസമ്മതിച്ചതോടെ, കരാര്‍ ലംഘനത്തിന്റെ പേരില്‍ 2011 സെപ്റ്റംബറില്‍ ടീമിനെ പുറത്താക്കുകയായിരുന്നു.
കേരള ടസ്കേഴ്സിനെ പുറത്താക്കിയതിനെതിരെ രംഗത്തുവന്ന ഏതാനും ബോർഡംഗങ്ങളുടെ എതിർപ്പ് വകവയ്ക്കാതെയായിരുന്നു അന്നത്തെ പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ തീരുമാനം.2015 ൽ കെസിപിഎല്ലിന് 384 കോടി രൂപയും ആർഎസ്ഡബ്ല്യുവിന് 153 കോടി രൂപയും നൽകാൻ ആർബിട്രലിന്റെ ഉത്തരവ് വന്നെങ്കിലും ബിസിസിഐ അത് അംഗീകരിക്കാൻ തയ്യാറായില്ല.