ഭീകരാക്രമണത്തിനുള്ള സാധ്യത മുൻനിർത്തി ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. 2025 സെപ്റ്റംബര്‍ 22-നും ഒക്ടോബര്‍ രണ്ടിനും ഇടയില്‍ ഭീകരവാദികളില്‍ നിന്നോ സാമൂഹികവിരുദ്ധരായ ആളുകളില്‍നിന്നോ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ട് എന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം.
വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, ഹെലിപാഡുകള്‍, ഫ്‌ലൈയിംഗ് സ്‌കൂളുകള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും അടിയന്തരമായി നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഓഗസ്റ്റ് നാലിനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിസിഎഎസിന്റെ നിര്‍ദ്ദേശമെന്ന് ദേശീയ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രാദേശിക പോലീസ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇന്റലിജന്‍സ് ബ്യൂറോ (ഐബി), മറ്റ് ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തണമെന്നും വിമാനത്താവള സുരക്ഷാ ഉദ്യോസ്ഥരോട് ബിസിഎഎസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രധാനപ്പെട്ട വിവരങ്ങളോ ജാഗ്രതാ നിര്‍ദ്ദേശങ്ങളോ ലഭിച്ചാല്‍ അത് ബന്ധപ്പെട്ട എല്ലാവരുമായി ഉടനടി പങ്കുവെക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. എല്ലാ ജീവനക്കാരുടെയും കരാറുകാരുടെയും സന്ദര്‍ശകരുടെയും തിരിച്ചറിയല്‍ രേഖകള്‍ കര്‍ശനമായി പരിശോധിക്കണമെന്നും എല്ലാ സിസിടിവി സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമാണെന്നും നിരീക്ഷിക്കുന്നുണ്ടെന്നും സുരക്ഷാ ഏജന്‍സി നിര്‍ദ്ദേശിച്ചിട്ടുണ്ട്.