ഹേമചന്ദ്രൻ സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മുഖ്യപ്രതി നൗഷാദ്. അല്ലാതെ തങ്ങൾ കൊല്ലപ്പെടുത്തിയത് അല്ല. വിദേശത്തുനിന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നൗഷാദിന്റെ പ്രതികരണം. താൻ ഒളിച്ചോടിയതല്ലെന്നും രണ്ടുമാസത്തെ വിസിറ്റിംഗ് വിസക്ക് ഗൾഫിൽ എത്തിയതാണ് നൗഷാദ് പറയുന്നു. തിരിച്ചുവന്നാൽ ഉടൻ പൊലീസിനു മുന്നിൽ ഹാജരാകും. നിരവധി പേർക്ക് ഹേമചന്ദ്രൻ കൊടുക്കാനുണ്ടായിരുന്നു . ആത്മഹത്യ ചെയ്തതിനാൽ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണമെന്നും പ്രതി ആവശ്യപ്പെട്ടു.
അതേ സമയം ഹേമചന്ദ്രന്റെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് ഇന്നലെ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട ഹേമചന്ദ്രൻ ഉപയോഗിച്ചിരുന്നത് നിരവധി സിം കാർഡുകളാണെന്ന് കണ്ടെത്തി. രണ്ടു ഫോണുകളിൽ നിന്നായി രണ്ട് സിം കാർഡുകളാണ് ഇതുവരെ പൊലീസിന് ലഭിച്ചത്. മറ്റ് സിം കാർഡുകൾ മുഖ്യപ്രതി നൗഷാദ് മാറ്റിയെന്നാണ് പൊലീസിന്‍റെ നിഗമനം.
നൗഷാദുമായുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകൾ കൊലപാതകത്തിന് പിന്നിൽ ഉണ്ടെന്നാണ് പൊലീസിന്‍റെ അനുമാനം. 2024 മാർച്ചിലാണ് പ്രതികൾ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്.
കേസില്‍ അന്വേഷണം വഴി തിരിച്ചുവിടാന്‍ പ്രതികള്‍ വലിയ ആസൂത്രണം നടത്തി. ഹേമചന്ദ്രന്റെ ഫോണ്‍ പ്രതികള്‍ ഗുണ്ടല്‍പേട്ടില്‍ എത്തിച്ചു സ്വിച്ച് ഓണ്‍ ആക്കിയെന്നും പൊലീസ് പറയുന്നു. ഹേമചന്ദ്രന്‍ കര്‍ണാടകയില്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പദ്ധതി. ഈ ഫോണിലേക്ക് ഒരിക്കല്‍ കോള്‍ കണക്ടായപ്പോള്‍ ഹേമചന്ദ്രന്റെ മകള്‍ക്കുണ്ടായ സംശയമാണ് കേസില്‍ വഴിത്തിരിവായത്.