ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളത് മൂലം തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കലക്ടർ. ഒറ്റപ്പെട്ട കനത്ത മഴ സാധ്യത നാളെയും തുടരുന്നതിനാൽ ശനിയാഴ്ച ക്ലാസ് വയ്ക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശം നൽകി.
അതേസമയം, മുല്ലപ്പെരിയാർ ഡാം നാളെ തുറക്കാൻ സാധ്യതയുള്ളതിനാൽ ഇടുക്കി ജില്ലാ ഭരണകൂടവും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കണമെന്നാണ് നിർദേശം. പെരിയാർ, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പഞ്ചോല എന്നീ സ്ഥലങ്ങളിൽ നിന്നുള്ള 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കളക്ടർ വി വിഗ്നേശ്വരി റവന്യൂ പൊലീസ് അധികാരികൾക്ക് നിർദ്ദേശം നൽകി.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്നതിനാൽ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനുള്ള നടപടികൾ തുടങ്ങിയത്.
മഴ നിൽക്കാതെ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. നിലവിൽ 10 ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.