പത്മനാഭ സ്വാമി ക്ഷേത്രത്തിനുള്ളിൽ കണ്ണടയിൽ രഹസ്യകാമറയും ഫിറ്റ് ചെയ്തെത്തിയ സന്ദർശകൻ കസ്റ്റഡിയിൽ. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി സുരേന്ദ്ര ഷായെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അതിസുരക്ഷാമേഖലയിൽ ചിത്രീകരണത്തിന് ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. ക്ഷേത്രം സന്ദർശിക്കാനെത്തിയ തീർഥാടക സംഘത്തിൽ സുരേന്ദ്ര ഷായ്ക്കൊപ്പം അഞ്ചു സ്ത്രീകളും ഉണ്ടായിരുന്നു. മധുര, രാമേശ്വരം എന്നിവ സന്ദർശിച്ച ശേഷമാണ് തീർഥാടക സംഘം തിരുവനന്തപുരത്ത് എത്തിയത്. കൗതുകത്തിന് വേണ്ടിയാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് സുരേന്ദ്ര ഷാ നൽകിയ മൊഴിയെന്ന് ഫോർട്ട് പൊലീസ് പറയുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമാണ് സുരേന്ദ്ര ഷായ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കണ്ണടയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷാ പരിശോധന കഴിഞ്ഞ് മുന്നോട്ടു നടന്നുപോകുമ്പോഴാണ് സുരേന്ദ്ര ഷായുടെ കണ്ണടയിൽ ഒരു ലൈറ്റ് തെളിയുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കണ്ണട പരിശോധിക്കുകയായിരുന്നു. സുരേന്ദ്ര ഷായെ ഫോർട്ട് പൊലീസിന് കൈമാറുകയായിരുന്നു.
വിശദമായ പരിശോധനയിൽ മെറ്റ ഗ്ലാസ് ഉപയോഗിച്ച് ചിത്രീകരണം നടത്തുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുൻപാണ് മെറ്റ ഗ്ലാസ് ഇന്ത്യയിൽ എത്തിയത്. വ്യക്തമായി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് മെറ്റ ഗ്ലാസിലുള്ളത്.
ശ്രീകോവിൽ അടക്കമുള്ള ക്ഷേത്രഭാഗങ്ങളുടെ രഹസ്യസ്വഭാവമുള്ള ദൃശ്യങ്ങൾ പ്രതി പകർത്തിയതായും പൊലീസ് എഫ്ഐആറിൽ പറയുന്നു. ഗുജറാത്തിലെ ഇലക്ട്രോണിക് വ്യാപാരിയാണെന്നും ദുരദ്ദേശമില്ലായിരുന്നുവെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.