പത്തനംതിട്ട: വനവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ വന്യമൃഗശല്യം ദിനംപ്രതി ഉയരുകയാണ്. ഇപ്പോഴിതാ ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ നൂതന പദ്ധതിയുമായി വനംവകുപ്പ രംഗത്തുവന്നിരിക്കുകയാണ്്. കൈതച്ചക്കയും കരിമ്പും ചക്കയും മറ്റും തിന്നാനാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത്. ഇത് ഒഴിവാക്കാന്‍ ഇവയ്ക്ക് ആവശ്യമായ പുല്ലും ഫലവൃക്ഷങ്ങളും കാട്ടില്‍ത്തന്നെ വളര്‍ത്തിയെടുക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മാണപ്രധാനമായും കാട്ടാന, കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യം ഒഴിവാക്കുകയാണ് ലക്ഷ്യം. ഇവയാണ് മലയോരമേഖലയില്‍ വന്‍ നാശമുണ്ടാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വന്യമൃഗങ്ങള്‍ക്ക് ഇഷ്ടമുള്ള വിളകളടങ്ങിയ വിത്തുണ്ടകള്‍ വനത്തിലെമ്പാടും വിതറി മുളപ്പിക്കും. ജൂണ്‍, ജൂലായ് മാസങ്ങളില്‍ പദ്ധതി നടപ്പാക്കാനുള്ള മുന്നൊരുക്കം തുടങ്ങി. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിറുത്താനും ഇത് സഹായിക്കുമെന്ന് കരുതുന്നു.
മുമ്പ് വനാതിര്‍ത്തികളില്‍ കൈതയും കരിമ്പും വാഴയും കൃഷി ചെയ്യരുതെന്ന വനംവകുപ്പ് നിര്‍ദ്ദേശം ആരും ഗൗനിച്ചില്ലെന്ന് പരാതിയുണ്ട്. . കര്‍ഷകര്‍ക്ക് പലതവണ നോട്ടീസ് നല്‍കിയെങ്കിലും കൃഷി വ്യാപകമാണ്. റബര്‍ തൈകള്‍ കൃഷി ചെയ്യുമ്പോള്‍ ഇടവിളയായി കൈത കൃഷി ചെയ്യുന്നത് പതിവാണ്.
എന്താണ് വിത്തുണ്ട
മണ്ണിന്റെയും കമ്പോസ്റ്റിന്റെയും മിശ്രിതത്തില്‍ വിവിധയിനം ഫലവൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും വിത്തുകള്‍ പൊതിഞ്ഞതാണ് വിത്തുണ്ട. സൂര്യതാപത്തില്‍ ഉണങ്ങാതെ ഇത് വിത്തിനെ മുളപ്പിക്കും. മഴക്കാലങ്ങളില്‍ തുറസായ സ്ഥലങ്ങളില്‍ ഇത് വിതറി മുളപ്പിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണവും സാദ്ധ്യമാകും. ജാപ്പനീസ് പ്രകൃതി കൃഷി പ്രചാരകനായ മസനോബു ഫുകുവോക്കയാണ് വിത്തുണ്ട വഴി കൃഷി ചെയ്യുന്ന രീതിയുടെ ഉപജ്ഞാതാവ്.