ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ്ക്രിക്കറ്റില്‍ അഞ്ചു സെഞ്ചുറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്നത്. ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തില്‍ അഞ്ചു സെഞ്ചുറികള്‍ പിറക്കുന്നത്. 1932-ലാണ് ഇന്ത്യ ആദ്യമായി ടെസ്റ്റ് കളിക്കുന്നത്.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി യശസ്വി ജയ്‌സ്വാള്‍ (101), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (147), ഋഷഭ് പന്ത് (134) എന്നിവര്‍ സെഞ്ചുറി നേടിയപ്പോള്‍ ഇന്ത്യ 471 റണ്‍സെടുത്തിരുന്നു. രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയ്ക്കായി സെഞ്ചുറി (118) നേടി ഋഷഭ് പന്ത് റെക്കോഡിട്ടപ്പോള്‍ കെ.എല്‍ രാഹുലും (137) മൂന്നക്കം കടന്നു.
364 റണ്‍സാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ നേടിയത്. 590-ാം ടെസ്റ്റിലാണ് ഇന്ത്യ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കുന്നത്. ഇംഗ്ലണ്ടില്‍ പന്തിന്റെയും രാഹുലിന്റെയും മൂന്നാമത്തെ സെഞ്ചുറിയായിരുന്നു ഇത്.
ഇന്ത്യയിൽ ടെസ്റ്റുകളില്‍ നാലു തവണ നാലു താരങ്ങള്‍ വീതം സെഞ്ചുറി നേടിയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2009-ലെ അഹമ്മദാബാദ് ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരേ രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍, ധോനി എന്നിവര്‍ സെഞ്ചുറി കണ്ടെത്തിയിരുന്നു. 2010 കൊല്‍ക്കത്ത ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയ്ക്കായി വീരേന്ദര്‍ സെവാഗ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍, എം.എസ് ധോനി എന്നിവരും സെഞ്ചുറി നേടിയിരുന്നു.