നടന്‍ ഉണ്ണിമുകുന്ദനുമായി ഫെഫ്കയുടെ നേതൃത്വത്തിൽ നടന്ന പ്രശ്‌നപരിഹാര ചര്‍ച്ചയിലെ ധാരണ ലംഘിച്ചുവെന്ന് കാണിച്ച് മുന്‍മാനേജര്‍ വിപിന്‍ കുമാറിനെതിരേ അച്ചടക്ക നടപടിയുമായി ഫെഫ്ക. ‘അമ്മ’യുടെ ഓഫീസില്‍വെച്ച് ഉണ്ണിമുകുന്ദനും വിപിനും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വിപിന്‍കുമാര്‍ ഒരു ദൃശ്യ മാധ്യമത്തിനു ഫോണിലൂടെ നല്‍കിയ അഭിമുഖത്തില്‍ തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ പറഞ്ഞു എന്ന് കാണിച്ചാണ് ഫെഫ്ക വിപിന്‍ കുമാറിനെതിരേ നടപടിക്കൊരുങ്ങുന്നത്.
ചർച്ചയ്ക്ക് പിന്നാലെ ഇരുവരും തമ്മിലെ പ്രശ്‌നം പരിഹരിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനാണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് പ്രശ്‌നത്തിന് പരിഹാരമായതെന്ന് പറഞ്ഞുകൊണ്ട് വിപിന്‍കുമാര്‍ ഒരു ദൃശ്യമാധ്യമത്തിനു ഫോണിലൂടെ അഭിമുഖം നല്‍കുകയായിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ശരിയല്ലെന്ന് വ്യക്തമാക്കികൊണ്ടാണ് ഫെഫ്ക രംഗത്തെത്തിയിരിക്കുന്നത്.
“ശനിയാഴ്ച ‘അമ്മ’യുടെ ഓഫീസില്‍ വച്ച് ഫെഫ്കയുടെയും അമ്മയുടെയും നേതൃത്വങ്ങള്‍ ഉണ്ണി മുകുന്ദനും വിപിനും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ നടന്ന കാര്യങ്ങൾ വിപരീതമായി വിപിന്‍ ഒരു ദൃശ്യമാധ്യമത്തിന് ഫോണിലൂടെ ചര്‍ച്ചയെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ ഞായറാഴ്ച നല്‍കിയത് തികഞ്ഞ അച്ചടക്ക ലംഘനമാണ്.
ചര്‍ച്ചയില്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞു എന്ന വിപിൻ കുമാറിന്‍റെ അവകാശവാദം ശരിയല്ല. വിപിന്‍ ധാരണാലഘനം നടത്തിയ സാഹചര്യത്തില്‍ വിപിനുമായി യാതൊരു രീതിയിലും ഫെഫ്ക സംഘടനാപരമായി സഹകരിക്കില്ലെന്നും അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ചിരിക്കുന്നു.”- ഫെഫ്ക വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി.