നടൻ ബാലയ്ക്കും കുടുംബത്തിനും എതിരെ ആരോപണവുമായി മുൻ പങ്കാളി ഡോ.എലിസബത്ത് ഉദയൻ രംഗത്തുവന്നിരുന്നു. താൻ മരിച്ചാൽ പൂർണ ഉത്തരവാദി ബാലയും കുടുംബവുമാണെന്നാണ് എലിസബത്ത് തന്റെ വീഡിയോയിൽ പറഞ്ഞത്. മൂക്കിലൂടെ ട്യൂബു ഘടിപ്പിച്ച് ആശുപത്രിക്കിടക്കയിൽ കിടന്നു ചിത്രീകരിച്ച തന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് ആരോപണങ്ങൾ ഉയർത്തിയത്.
തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നും എലിസബത്ത് പറയുന്നു. എന്താണ് ആരോഗ്യ പ്രശ്നമെന്ന് എലിസബത്ത് വിഡിയോയിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും അഹമ്മദാബാദിലെ ബിജെ ആശുപത്രിയിൽ അമിതമായി ഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം.
തുടർന്ന് അതേ ആശുപത്രിയിൽ തന്നെ എലിസബത്തിനെ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ആശുപത്രി കിടക്കയിൽ വച്ച് ചിത്രീകരിച്ച വിഡിയോ എലിസബത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
നടൻ ബാല ഭീഷണി വിഡിയോകൾ ചെയ്തും കൗണ്ടർ കേസുകൾ നൽകിയും തന്നെ തളർത്തിയെന്ന് എലിസബത്ത് പറയുന്നു. എന്നെ വിവാഹം കഴിച്ചിട്ടില്ലെന്നാണു പറയുന്നത്. ആളുകളുടെ മുന്നിൽവച്ചു ഭാര്യയാണ് എന്നു പറഞ്ഞതും റിസപ്ഷനും അഭിമുഖങ്ങളും നടത്തിയതും എന്തിനാണെന്ന് അറിയില്ല. മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ല– എലിസബത്ത് പറയുന്നു.
താൻ മരിച്ചു കഴിഞ്ഞാലും തനിക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും അവര്‍ വിഡിയോയില്‍ പറയുന്നു. മരിക്കുന്നതിന് മുൻപെങ്കിലും എനിക്ക് നീതി കിട്ടുമോ എന്ന തലക്കെട്ടോടെയാണ് എലിസബത്ത് വിഡിയോ പങ്കുവച്ചത്.