അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ ( Renjitha ) സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാർ എ പവിത്രനെ ( Pavithran ) പൊലീസ് കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിലെത്തിയാണ് വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ സെപ്റ്റംബറിൽ, കാഞ്ഞങ്ങാട് എംഎൽഎയും മുൻ മന്ത്രിയും സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിനാണ് പവിത്രന് സസ്പെൻഷൻ ലഭിച്ചത്. 2024 സെപ്റ്റംബർ 12നാണ് ഇ ചന്ദ്രശേഖരനെ അധിക്ഷേപിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇതു സംബന്ധിച്ച് ചന്ദ്രശേഖരൻ കളക്ടർക്ക് പരാതി നൽകിയിരുന്നു. പിന്നാലെ പോസ്റ്റ് പിൻവലിച്ച പവിത്രൻ തെറ്റ് സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് വിശദീകരണം നൽകിയിരുന്നു.
വിമാനാപകടത്തിലെ അനുശോചന പോസ്റ്റിന് താഴെയായിരുന്നു പവിത്രന്‍ മോശമായ കമന്റിട്ടത്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പവിത്രൻ മുമ്പും പലരെയും അധിക്ഷേപിച്ചിരുന്നതായി പരാതികകളുണ്ട്.
മലയാളി നഴ്സ് രഞ്ജിതയെ അപമാനിച്ച സംഭവത്തിൽ റവന്യൂമന്ത്രി കെ രാജൻ ഇടപെട്ടാണ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത്. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.അടിയന്തിരമായി സസ്‌പെന്റ് ചെയ്യുവാന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.
വെള്ളരിക്കുണ്ട് താലുക്ക് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടാണ് പവിത്രന്‍ എ എന്നാണ് ഉത്തരവിലുള്ളത്. റവന്യൂ വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ടിനെയാണ് ഡെപ്യുട്ടി തഹസില്‍ദാര്‍ എന്ന് വിളിക്കുന്നത്.