നിലമ്പൂരിൽ പതിനഞ്ചുകാരൻ അനന്തു ( Ananthu ) പന്നിക്കെണിയിൽ നിന്നു ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. വഴിക്കടവ് വെള്ളക്കെട്ട സ്വദേശി വിനീഷ് ആണ് അറസ്റ്റിലായത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് ഇയാൾ കെണി വെച്ചത്. വിനീഷ് നേരത്തെയും സമാനമായ രീതിയിൽ കെണി വെച്ച് പന്നിയെ പിടികൂടിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന് കൂടുതൽ ഉത്തരവാദമുള്ളതിനാലാണ് ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല കൈമാറുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ ഫോൺകോൾ വിവരങ്ങൾ അടക്കം വിശദമായി പരിശോധിക്കും. മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
മരിച്ച അനന്തുവിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. തോട്ടിൽ മീൻപിടിക്കാൻ പോയപ്പോഴാണ് അനന്തുവിനും സുഹൃത്തുക്കൾക്കും ഷോക്കേറ്റത്. ഷോക്കേറ്റ് പരിക്കേറ്റ സുഹൃത്തുക്കളുടെ നില ഗുരുതരമല്ലെന്നാണ് വിവരം. അനന്തുവിന്റെ വയറിൽ നേരിട്ട് ഷോക്കേറ്റതാണ് മരണത്തിന് കാരണമായതെന്നാണ് സൂചന.
വഴിക്കടവ് വെള്ളക്കട്ടയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. രണ്ട് പേർക്ക് പരിക്കേറ്റു. ഷാനു, യദു എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.