സിന്ധു നദീജല കരാർ പ്രകാരമുള്ള വെള്ളം നൽകിയില്ലെങ്കിൽ ഇന്ത്യയുമായി യുദ്ധം ചെയ്ത് നദികൾ പിടിച്ചെടുക്കുമെന്ന് ഭീഷണി മുഴക്കിയ പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയ്ക്ക് മറുപടിയുമായി കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ. ‘ അതിലൊന്നും ഞങ്ങൾക്ക് ഭയമില്ല, വെള്ളം എവിടെയും പോകില്ല… അയാൾ പറയുന്നത് സ്വന്തം അഭിപ്രായമാണ്…ഇത്തരം വ്യാജഭീഷണികളെ ഞങ്ങൾ ഭയപ്പെടുന്നില്ല.’ സി ആർ പാട്ടീൽ പറഞ്ഞു.
‘അയാൾ രക്തവും വെള്ളവും ഒഴുകുന്നതിനെക്കുറിച്ചും സംസാരിച്ചു, എന്നാൽ തീരുമാനം ഇന്ത്യൻ സർക്കാരിന്റെയാണ്. എന്ത് തീരുമാനമെടുത്താലും അത് രാജ്യത്തിന് മാത്രമേ പ്രയോജനകരമാകൂ.’ ആറ് നദികളും പിടിച്ചെടുക്കുമെന്ന് ബിലാവലിന്റെ ഭീഷണിക്ക് മറുപടിയായി പാട്ടീൽ പറഞ്ഞു.
അതേസമയം പാകിസ്ഥാന് നൽകിയിരുന്ന വെള്ളം രാജസ്ഥാൻ, ഹരിയാന, ഹിമാചൽ പ്രദേശ്, ഡൽഹി എന്നീ നാല് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രയോജനപ്പെടുംവിധം വഴിതിരിച്ചുവിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
മാത്രമല്ല ഇസ്ലാമാബാദുമായുള്ള സിന്ധു നദീജല ഉടമ്പടി ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ‘ഇല്ല, അതൊരിക്കലും പുനഃസ്ഥാപിക്കില്ല. വെള്ളം ഒരു കനാൽ നിർമ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോവും. വെള്ളം കിട്ടാതെ പാകിസ്ഥാന് കഷ്ടപ്പെടേണ്ടി വരും.’ അമിത് ഷാ പറഞ്ഞു.