സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനെ നയിക്കുന്ന മന്ത്രിമാർക്കുമെതിരെ ഉയർന്നത് രൂക്ഷ വിമർശനം. മുഖ്യമന്ത്രി ഒരു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും അദ്ദേഹം മന്ത്രിസഭയിലെ ഒരു മന്ത്രിയെ പോലും പരിഗണിക്കാതെ മുന്നോട്ടുപോവുകയാണെന്നും വിമർശനം ഉയർന്നു.
ഇടതുപക്ഷ സർക്കാരായിരുന്നു എന്നാൽ ഇപ്പോൾ സർക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടമായി, സിപിഐ ഭരിക്കുന്ന നാല് വകുപ്പുകളും പരാജയം, വിലക്കയറ്റം നിയന്ത്രിക്കാനാകാതെ ഭക്ഷ്യ വകുപ്പ് നോക്കുകുത്തിയായെന്നും കുറ്റപ്പെടുത്തലുണ്ട്.
സിപിഐ ഭരിക്കുന്ന വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ശ്വാസം മുട്ടിക്കുന്നതായും വിമർശനമുയർന്നു. സിപിഐ സംസ്ഥാന നേതൃത്വം ദുർബലമാകുന്നുവെന്നും നിലപാടുകളിൽ ഉറച്ചു നിൽക്കാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും വിമർശനമുണ്ടായി. മുഖ്യമന്ത്രിയും സിപിഎമ്മും സിപിഐ സംസ്ഥാന നേതൃത്വത്തിന് ഒരു പരിഗണനയും നൽകുന്നില്ല.
ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിൽ നിന്ന് സിപിഐ പടി പടിയായി പിന്നോട്ട് പോകുന്നു. എൽഡിഎഫ് സർക്കാരിനോടുള്ള ജനങ്ങളുടെ എതിർപ്പാണ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ഇത് തിരുത്തി മുന്നോട്ട് പോകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും കുറ്റപ്പെടുത്തലുണ്ട്.