രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ മുന്നൊരുക്കങ്ങൾ നടത്തുന്നതിന്റെ ഭാഗമായി മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ ആശുപത്രികളിലെ സജ്ജീകരണങ്ങൾ സജ്ജമാണെന്നു വിലയിരുത്തുന്ന മോക്ക് ഡ്രിൽ ഇന്നു നടത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം ആശുപത്രികളിൽ ഓക്സിജൻ, ബെഡ്ഡുകൾ, വെൻ്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തീവ്രത കുറഞ്ഞ വകഭേതമായതിനാൽ ആശങ്കവേണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
അതേസമയം രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. 24 മണിക്കൂറിനിടെ
രാജ്യത്ത് 4866 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിൽ കേരളത്തിൽ 114 പുതിയ കൊവിഡ് രോഗികളുമുണ്ട്.
ഇതോടെ കേരളത്തിലെ ആകെ ആക്ടീവ് കേസുകൾ 1487 ആയി ഉയർന്നു. ഏഴ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച ഏഴ് പേർ കൂടി മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് മാസം പ്രായമായ കുഞ്ഞും ഉൾപ്പെടുന്നു. ന്യുമോണിയ അടക്കം പല രോഗങ്ങളും കുഞ്ഞിന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. 24 മണിക്കൂരിനിടെ രേഖപ്പെടുത്തിയ മറ്റ് 6 മരണങ്ങൾ 42 നും 87 വയസിനും ഇടയിൽ ഉള്ളവരാണെന്നാണ് ഔദ്യോഗിക അറിയിപ്പ്.
രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. ശ്വാസതടസ്സം, കടുത്ത നെഞ്ചുവേദന, രക്തസമ്മർദ്ദം കുറയൽ, തലചുറ്റൽ മുതലായ ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. രോഗം ഗുരുതരമാകാൻ സാധ്യതയുള്ള ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവർ നിർബന്ധമായും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്നാണ് നിർദേശം.