ജീവനക്കാരുടെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി അസാധാരണ നയം കൊണ്ടുവന്ന കമ്പനിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. എറിക്ക ലസ്റ്റ് ഫിലിംസ് എന്ന സ്വീഡിഷ് കമ്പനിയാണ് ഈ പുതിയ നയം കൊണ്ടുവന്നത്. ജീവനക്കാർക്ക് സ്വയംഭോഗം ചെയ്യാൻ 30 മിനിട്ട് ഇടവേളയാണ് കമ്പനി നൽകുന്നത്.
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ ജോലിസ്ഥലത്തെ പിരിമുറുക്കം കുറയ്ക്കുന്നതിനുമാണ് ഇത് നടപ്പിലാക്കിയതെന്ന് കമ്പനി അധികൃതർ പറയുന്നു. അഡൽറ്റ് സിനിമകൾ നിർമ്മിക്കുന്ന കമ്പനിയാണ് എറിക്ക ലസ്റ്റ്. ഇവിടെ 40ലധികം ജീവനക്കാരുണ്ട്. കൊവിഡ് 19 തുടങ്ങിയ 2020 മുതലാണ് ഈ നയം കൊണ്ടുവന്നതെന്നും ആദ്യം ഒരു പരീക്ഷണമായി തുടങ്ങിയ 30 മിനിട്ട് ഇടവേള വിജയകരമായതിനാൽ 2022 മേയ് മുതൽ കമ്പനിയുടെ ഭാഗമാക്കിയെന്നും അധികൃതർ വ്യക്തമാക്കുന്നു.
സമ്മർദ്ദങ്ങൾ കുറയ്ക്കുന്നതിനും ജോലിയിൽ ശ്രദ്ധ കൂട്ടുന്നതിനുമാണ് സ്വയംഭോഗം ചെയ്യുന്നതിനായി 30 മിനിട്ട് ഇടവേള കൊടുത്തത്. ഇതിനായി ഓഫീസിൽ ഒരു പ്രത്യേക സ്ഥലവും ഒരുക്കി. ഇത് ജീവനക്കാരിൽ സർഗാത്മകത വർദ്ധിപ്പിക്കുന്നു’- കമ്പനി ഉടമ എറിക്ക ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
ജീവനക്കാർക്ക് സെക്സ് ടോയ് ഉൾപ്പടെയുള്ളവ നൽകുവാനായി 2022ൽ എറിക്ക കമ്പനി ജർമ്മൻ സെക്സ് ടോയ് ബ്രാൻഡായ ഫാൻ ഫാക്ടറിയെ സമീപിച്ചിരുന്നു.
2022ൽ ‘Chemist4U’ നടത്തിയ ഒരു സർവേയിൽ 14ശതമാനം ആളുകൾ ജോലി സമയത്ത് സ്വയംഭോഗം ചെയ്യുന്നതായി വെളിപ്പെടുത്തൽ നടത്തിയിരുന്നു.