അമേരിക്കയിലേക്ക് വളരെ അപകടകാരിയായ ഫംഗസിനെ കടത്താൻ ശ്രമിച്ച രണ്ട് ചൈനീസ് ഗവേഷകരെ അറസ്റ്റ് ചെയ്തുവെന്ന് എഫ്ബിഐ. മിഷിഗൺ സർവകലാശായിലെ ഗവേഷണ വിഭാഗത്തിൽ ജോലി ചെയ്യുന്ന യുങിങ് ജിയാൻ, ഇവരുടെ ആൺസുഹൃത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഗവേഷണ ആവശ്യത്തിന് വേണ്ടിയാണ് ഫംഗസിനെ അമേരിക്കയിലേയ്ക്ക് കടത്തിയതെന്നാണ് എഫ്ബിഐ പുറത്തുവിട്ട വിവരം.
‘ഫ്യൂസേറിയം ഗ്രാമിന്യേറം’ എന്ന പേരിലുള്ള ഈ ഫംഗസ് കാർഷിക വിളകളെ ഗുരുതരമായി ബാധിക്കുന്ന ഒന്നാണ് . പ്രധാനമായും ഗോതമ്പ്, ബാർലി, അരി എന്നിവയെ ബാധിക്കുന്ന ഇതിന് മറ്റൊരു തലം കൂടിയുണ്ടെന്നതാണ് ഗൗരവതരം. മനുഷ്യരിലും കന്നുകാലികളിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ ഇതിന് സാധിക്കും . എഫ്ബിഐ തലവൻ കാഷ് പട്ടേൽ പറഞ്ഞു.
അതിനാൽ തന്നെ ഇത് അമേരിക്കയിലേക്ക് രഹസ്യമായി കടത്തിയത് ദുരൂഹതയുണർത്തുന്നു. നിലവിൽ അ റസ്റ്റ് ചെയ്യപ്പെട്ട യുങിങ് ജിയാൻ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവിയാണ് എന്നതിനും ഈ ഫംഗസ് ഉൾപ്പെട്ടിട്ടുള്ള ഗവേഷണത്തിനായി ചൈന പണം നൽകുന്നതിനും തെളിവുകൾ ലഭിച്ചതായും കാഷ് പട്ടേൽ പറഞ്ഞു.
ഇവർക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ആൺസുഹൃത്ത് ഒരു ചൈനീസ് സർവകലാശായിൽ ഇതേ ഫംഗസ് ഉപയോഗിച്ചുകൊണ്ട് ഗവേഷണം നടത്തുന്നയാളാണ്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധ ഈ സംഭവത്തിന് ശേഷം അമേരിക്ക പുലർത്തുന്നുുണ്ട്. ഗൂഢാലോചന, അമേരിക്കയിലേയ്ക്ക് കള്ളക്കടത്ത്, തെറ്റായ വിവരങ്ങൾ നൽകൽ എന്നിവയടക്കമുള്ള ഗുരുതരമായ നിരവധി വകുപ്പുകളാണ് ഇരുവർക്കും നേരെ ചുമത്തിയിരിക്കുന്നത്.
അമേരിക്കൻ ജനതയെയും, സമ്പദ്‌വ്യവസ്ഥയെയും അപകടത്തിലാക്കാനും രാജ്യത്തെ തകർക്കാനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പറഞ്ഞുവിട്ട ചാരന്മാരാണ് ഇവരെന്നും കാഷ് പട്ടേൽ ആരോപിച്ചു. എഫ്ബിഐ ഈ ശ്രമങ്ങൾക്കെതിരെ അതീവ ജാഗ്രത പുലർത്തുകയാണെന്നും കാഷ് പട്ടേൽ കൂട്ടിച്ചേർത്തു.