തന്റെ വളർത്തുപൂച്ചയെ കൊന്നെന്ന സംവിധായകന് നാദിർഷയുടെ പരാതിയില്‍ എറണാകുളത്തെ പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്. കുളിപ്പിക്കാൻ കൊണ്ടുപോയി നൽകിയ പൂച്ചയെ ഹോസ്പിറ്റലിലുള്ളവർ പരീക്ഷണവസ്തുവാക്കിയെന്നും പൂച്ചയുടെ കഴുത്തിൽ കുരുക്കിട്ട ശേഷമാണ് ജീവനക്കാർ അനസ്തേഷ്യ നൽകാനായി പൂച്ചയെ കൊണ്ടുപോയതെന്നും അശാസ്ത്രീയമായ രീതിയിലുള്ള ചികിത്സയാണ് പൂച്ച ചാകാൻ കാരണമായതെന്നും നാദിർഷ പരാതിയിൽ പറയുന്നു.
‘നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട പെറ്റുമായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടർമാർ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യിൽ നിങ്ങളുടെ പ്രിയപ്പെട്ട പെറ്റ്സിനെ നല്‍കരുത്. ഞാൻ കേസ് കൊടുത്തിട്ടുണ്ട്’ നാദിർഷ ഫേസ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ സംഭവത്തിൽ വിശദീകരണവുമായി ഹോസ്പിറ്റലും രംഗത്തുവന്നു. തങ്ങളുടെ ഭാഗത്ത് നിന്നും ഈ വിഷയത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി ഉടമ ഡോ. അനീഷ് വ്യക്തമാക്കുന്നത്. നാദിർഷയുടെ പൂച്ചയെ ഇവിടെ കഴിഞ്ഞ രണ്ട് വർഷമായി ഗ്രൂമിങ്ങിന്റെ ആവശ്യത്തിനായുള്ള സെഡേഷന്‍ വേണ്ടി കൊണ്ടുവരുന്നുണ്ട്. സമീപത്ത് തന്നേയുള്ള സ്ഥാപനത്തില്‍ വെച്ചാണ് ഗ്രൂം ചെയ്യുന്നത്. ഇന്നലേയും ആ തരത്തില്‍ പൂച്ചയെ ഇവിടെ കൊണ്ടു വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.