കേരളതീരത്തുനിന്ന് 88 നോട്ടിക്കൽ മൈൽ അകലെ ചരക്ക് കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലാണിത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് സംഭവം. 22 ജീവനക്കാർ കപ്പലിലുണ്ടെന്നാണ് വിവരം.
650 കണ്ടെയ്നറുകള്‍ കപ്പലിലുണ്ടായിരുന്നുവെന്നും 50 കണ്ടെയ്നറുകൾ കത്തിനശിച്ചതായുമാണ് വിവരം. ഇതൊരു ഫീഡർ കപ്പലാണെന്ന് സൂചന. രക്ഷാപ്രവർത്തനത്തിനായി നോവിയും കോസ്റ്റ്ഗാർഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വാൻ ഹായി 503 എന്ന സിങ്കപ്പൂർ പതാകയുള്ള കപ്പലാണെന്നാണ് വിവരം.
കോഴിക്കോട് തീരത്ത് നിന്നും 144 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് ഉൾക്കടലിലാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ജീവനക്കാരെ എയര്‍ലിഫ്റ്റ് ചെയ്യാനുളള ഡോണിയര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ പുറപ്പെട്ടതായും സൂചനയുണ്ട്.
കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് വ്യക്തമാക്കിയിട്ടുണ്ട്.