ഇപ്പോഴിതാ ഇറാന് മേല്‍ അമേരിക്ക നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ലണ്ടനില്‍ നിന്ന് ദുബായിലെക്കും ദോഹയിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തു. ഞായറാഴ്ച ഹീത്രൂവില്‍ നിന്നും പുറപ്പെടാനിരുന്നതും, ഇവിടേക്ക് വരാന്‍ ഇരുന്നതുമായ, ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ എല്ലാ ദുബായ്, ദോഹ സര്‍വ്വീസുകളുമാണ് റദ്ദ് ചെയ്തത്. ഇസ്രയേലും അവരുടെ വ്യോമപാത പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്.
യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന് സുരക്ഷ ഉറപ്പാക്കാനാണ് പല ഷെഡ്യൂളുകളും മാറ്റിയതെന്നും ബ്രിട്ടീഷ് എയര്‍വെയ്‌സ് അറിയിച്ചു. അതേസമയം, ഗാറ്റ്വിക്ക് വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് അവിടെ നിന്നും ദോഹയിലെക്കും ദുബായിലേക്കും ഉള്ള സര്‍വ്വീസുകള്‍ പതിവുപോലെ നടക്കുന്നുണ്ട്.
അതിനിടെ പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറും രംഗത്ത് വന്നു,. സംഘര്‍ഷം കൂടുതല്‍ തീവ്രമായാല്‍, ബ്രിട്ടീഷ് ജനതയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവായുധങ്ങള്‍ ലോക സമാധാനത്തിന് ഭീഷണിയാണെന്ന് പറഞ്ഞ് അദ്ദേഹം അമേരിക്കന്‍ ആക്രമണത്തെ ന്യായീകരിക്കുകയും ചെയ്തു
അതേസമയം,ഇറാന്‍റെ ആണവ കേന്ദ്രങ്ങളിലെ യുഎസ് ആക്രമണത്തെ ശക്തമായി അപലപിച്ച് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇസ്രയേലിനും അമേരിക്കയ്ക്കും കടുത്തതും നിർണ്ണായകവുമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ശത്രുക്കൾക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് അദ്ദേഹം ശപഥം ചെയ്തു.
മൂന്ന് ആണവ കേന്ദ്രങ്ങളിൽ നടന്ന യുഎസ് ആക്രമണങ്ങളിൽ ഖമേനിയുടെ ആദ്യ പ്രതികരണമാണിത്. “ശിക്ഷ തുടരുന്നു. സയണിസ്റ്റ് ശത്രു ഒരു വലിയ തെറ്റ് ചെയ്തു, ഒരു വലിയ കുറ്റം ചെയ്തു. അവർക്ക് ശിക്ഷ ലഭിക്കണം, അത് ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾത്തന്നെ അവർക്ക് ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുകയാണ്”. ഞായറാഴ്ച ഇറാനിലെ ഫോർഡോ ആണവ കേന്ദ്രത്തിന് മുകളിലുള്ള പർവതത്തിലും മറ്റ് രണ്ട് സ്ഥലങ്ങളിലും യുഎസ് 30,000 പൗണ്ട് ഭാരമുള്ള ബങ്കർ-ബസ്റ്റർ ബോംബുകൾ വർഷിക്കുകയായിരുന്നു.