വാല്‍പ്പാറയില്‍ പുലിപിടിച്ച നാലര വയസ്സുകാരിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. തേയിലത്തോട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലായിരുന്നു ശരീരം. പെണ്‍കുട്ടിക്കായി ഇന്നലെ മുതല്‍ വ്യാപകമായി തിരച്ചില്‍ നടത്തുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. ഇന്നലെ വൈകീട്ടാണ് പുലി കുട്ടിയെ കടിച്ചുകൊണ്ടുപോയത്. കാണാതായ സ്ഥലത്ത് പുലിയുടെ കാല്‍പ്പാടുകളുണ്ടെന്ന് വാല്‍പ്പാറ റേഞ്ച് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ തോട്ടം തൊഴിലാളികളാണ്.
തോട്ടം തൊഴിലാളികളായ ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെയും മോണിക്ക ദേവിയുടെയും മകള്‍ റൂസിനിയെ ആണ് പുലി കടിച്ചുകൊണ്ടുപോയത്. വെള്ളിയാഴ്ച വൈകീട്ട് ആറോടെ ലയത്തിനു മുന്നില്‍ കളിക്കുകയായിരുന്ന കുഞ്ഞുമായി പുലി കാട്ടില്‍ അപ്രത്യക്ഷമാവുകയായിരുന്നു. മാതാവ് മോണിക്ക അടുത്ത് നില്‍ക്കുമ്പോഴാണ് ഞെട്ടിക്കുന്ന സംഭവം. സമീപത്ത് തേയില നുള്ളിയിരുന്ന തൊഴിലാളികള്‍ ബഹളംവച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് മറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് കുന്ദയും കുടുംബവും ഝാര്‍ഖണ്ഡില്‍നിന്ന് വാല്‍പ്പാറയില്‍ എത്തിയത്.
തെരച്ചിലിനായി പൊലീസിൻ്റെ കടാവര്‍ നായയെ ഉള്‍പ്പെടെ എത്തിച്ചിരുന്നു. മുഴുവന്‍ തോട്ടം തൊഴിലാളികളും അവധിയെടുത്ത് തെരച്ചിലിന് എത്തി. അതേസമയം കുട്ടിയെ ആക്രമിച്ചത് പുലി തന്നെയാണെന്ന് കഴിഞ്ഞ ദിവസം തന്നെ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. സംഭവസ്ഥലത്തു നിന്നും പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യമുള്ള പ്രദേശമാണ് വാല്‍പ്പാറ. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വാല്‍പ്പാറയില്‍ പുള്ളിപ്പുലി ആറ് വയസ്സുകാരിയെ ആക്രമിച്ച് കൊന്നിരുന്നു. പൊള്ളാച്ചി -വാല്‍പ്പാറ റോഡില്‍ അടക്കം പുള്ളിപുലിയുടെ സാന്നിധ്യം നേരത്തെ ശ്രദ്ധയില്‍ പെട്ടിരുന്നു.
. പുലിയെ കൂടാതെ കാട്ടാനയും കരടിയുമെല്ലാം വാല്‍പ്പാറയിലെ ജനവാസമേഖലയിലേക്ക് എത്താറുണ്ട്.