കേരള സർവകലാശാല റജിസ്ട്രാർ ഡോ.അനിൽകുമാറിന്റെ സസ്പെൻഷന് സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി. സർവകലാശാലയോടും പൊലീസിനോടും വിശദീകരണം തേടി. സർവകലാശാലയ്ക്കും വിസിക്കും രണ്ട് നിലപാടെന്ന് കോടതി. രജിസ്ട്രാറുടെ നടപടി ഗവർണറുടെ വിശിഷ്ടതയെ ബാധിച്ചുവെന്നും ഇങ്ങനെയല്ല വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും കോടതി വിമർശിച്ചു. ഭാരതമാതാവിനെ പതാകയേന്തിയ സ്ത്രീ എന്ന് വിശേഷിപ്പിച്ചത് നിർഭാഗ്യകരമാണ്. പ്രകോപനപരമായ എന്ത് ചിത്രമാണ് അവിടെ പ്രദർശിപ്പിച്ചത്. ചിത്രം എന്ത് ക്രമസമാധാന പ്രശ്നമാണ് കേരളത്തിൽ ഉണ്ടാക്കിയത്. സെനറ്റ് ഹാളിലെ പരിപാടി മാറ്റിവയ്ക്കാനിടയായ സാഹചര്യത്തെക്കുറിച്ച് കേരള പൊലീസ് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം , കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ വി.സി നൽകിയ സസ്പെൻഷൻ ഉത്തരവ് അവഗണിച്ച് റജിസ്ട്രാർ കേരള സർവകലാശാലാ ആസ്ഥാനത്തെത്തിയിരുന്നു. വിസിക്കും ഗവർണർക്കും എതിരെ ഇടത് സംഘടനകളുടെ പ്രതിഷേധത്തിനിടെ താൽക്കാലിക വിസിയായി ഡോ.സിസ തോമസ് ചുമതലയേറ്റിരുന്നു.
അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികവുമായി ബന്ധപ്പെട്ട് കേരള സർവകലാശാല സെനറ്റ് ഹാളിൽ ശ്രീ പത്മനാഭ സേവാ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സെമിനാറിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് രജിസ്ട്രാറുടെ സസ്പെൻഷനിലേക്ക് നീങ്ങിയത്. ഗവർണർ രാജേന്ദ്ര ആർലേക്കറായിരുന്നു മുഖ്യാതിഥി. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്താൻ അവസരമൊരുക്കിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട രജിസ്ട്രാർ ചിത്രം നീക്കണമെന്നും അല്ലെങ്കിൽ ചടങ്ങ് നടത്താൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ചാൻസലറായ ഗവർണർ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവൻ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വിസി രജിസ്ട്രാർക്കെതിരെ ഗവർണർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ ഗവർണർ സസ്പെൻഡുചെയ്യാൻ വിസിക്ക് നിർദേശം നൽകുകയായിരുന്നു.