ടെഹ്റാനിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രായേൽ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട് . ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിയണമെന്നും സൈനിക നടപടിയുണ്ടാകുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ടെഹ്റാനിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട നെതന്യാഹു, വ്യോമ മേഖല ഇസ്രായേലിന്റെ നിയന്ത്രണത്തിലേക്ക് വരുന്നുവെന്നും അവകാശപ്പെട്ടു.
യൂറോപ്പ് വരെയെത്തുന്ന മിസൈൽ ഇറാന്റെ പക്കലുണ്ടെന്നും യൂറോപ്പ് മുഴുവൻ ഇറാന്റെ ഭീഷണിയിലാണെന്നുമാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നത്. നാളെ യൂറോപ്പിലെ രാജ്യങ്ങളടക്കം നേരിടേണ്ടി വന്നേക്കാവുന്ന ഭീഷണിയെ ഞങ്ങൾ ഇന്നുതന്നെ നേരിടുകയാണെന്നാണ് ഇറാനെതിരായ നടപടിയിൽ ഇസ്രയേലിന്റെ ന്യായീകരണം.
ഇറാൻ-ഇസ്രായേൽ ഏറ്റുമുട്ടൽ കൂടുതൽ രക്തരൂക്ഷിതമായ ആക്രമണങ്ങളിലേക്ക് കടന്നിരിക്കെയാണ് ടെഹ്റാനിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ആക്രമണങ്ങളിൽ ഇറാനിൽ മരണ സംഖ്യ 200 കടന്നു. ഇതിനോടകം ഇറാന്‍ 370 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവെന്നാണ് റിപ്പോർട്ട്.