ബെംഗളൂരുവില്‍ മലയാളി ബിരുദ വിദ്യാര്‍ഥിനിയെ സ്വകാര്യ പേയിങ് ഗസ്റ്റ് ഹോസ്റ്റല്‍ ഉടമ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സംഭവത്തെ തുടര്‍ന്ന് പിടിയിലായ കോഴിക്കോട് സ്വദേശി അഷ്റഫ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
തന്റെ റൂമിലെത്തി സഹകരിക്കണമെന്നും, അങ്ങനെ ചെയ്താല്‍ മാത്രമേ ഭക്ഷണവും താമസവും റെഡിയാക്കൂ എന്നുമായിരുന്നു ഇയാളുടെ ഭീഷണി.
എന്നാൽ ഇയാളുടെ ഭീഷണിക്ക് പെൺകുട്ടി വഴങ്ങിയില്ലെന്ന് മാത്രമല്ല ശക്തമായി ഇയാളെ എതിര്‍ക്കുകയും ചെയ്തു. അപ്പോഴാണ് അഷ്‌റഫ് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയിലാണ് ഇക്കാര്യങ്ങളുള്ളത്.
പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെൺകുട്ടിയെയാണ് വീട്ടുടമയായ മലയാളി ബലാത്സംഗം ചെയ്തത്. പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിലാണ് കോഴിക്കോട് സ്വദേശിയായ അഷ്റഫിനെ പിടികൂടിയത്. 10 ദിവസം മുൻപാണ് അഷ്‌റഫിന്റെ വീട്ടിലേക്ക് താമസം മാറിയതെന്ന് വിദ്യാർഥിനി പരാതിയിൽ പറയുന്നു.
സോളദേവനഹള്ളിയിലെ സ്വകാര്യ കോളജില്‍ ഡിഗ്രിക്ക് പഠിക്കുകയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി. താനുള്ള ലൊക്കേഷൻ ഒരു സുഹൃത്തിന് സെന്ൻഡ് ചെയ്യാന്‍ നോക്കിയെങ്കിലും പറ്റിയില്ലെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം രാത്രി 1.30 നും 2.15നും ഇടയിൽ, അഷ്‌റഫ് തന്നെ കുട്ടിയെ വീട്ടിലാക്കുകയായിരുന്നു.