ഷാർജയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ഇൻസ്പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുക. മരണത്തിൽ സ്ത്രീധനപീഡനം ഗാർഹിക പീഡനം എന്നീ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. ഭർത്താവ് സതീഷ് യുവതിയെ ഉപദ്രവിക്കുന്നതരത്തിലുള്ള വീഡിയോകളും പുറത്തുവന്നിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യ ശേഖറി(30)നെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ റോളപാർക്കിന് സമീപത്തെ ഭർത്താവിന്റെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ ഇന്നലെ പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. ദുബായിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്യുകയാണ് ഭർത്താവ് സതീഷ്. ഇവർ തമ്മിൽ മുമ്പ് തന്നെ പ്രശ്നങ്ങളുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ അതുല്യയുടെ മ രണത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി ചവറ തെക്കുഭാഗം പൊലീസ് കേസെടുത്തിരുന്നു. കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
അതുല്യ അവസാനമായി സഹോദരിക്ക് അയച്ച ശബ്ദ സംഭാഷണം വാർത്തയായിരുന്നു. ഭർത്താവ് സതീഷ് ക്രൂരമായി മർദ്ദിച്ചെന്നും ആത്മഹത്യ ചെയ്യാനുള്ള ധൈര്യം തനിക്കില്ലെന്നുമാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകത്തിലേക്കാണ് സംഭവം വിരൽ ചൂണ്ടുന്നതെന്നും കുടുംബവും ആരോപിച്ചു.
എന്നാൽ മരണത്തിൽ താൻ നിരപരാധിയാണെന്നായിരുന്നു ഭർത്താവ് സതീഷിന്റെ പ്രതികരണം. അതുല്യ തന്നെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും സതീഷ് ആരോപിച്ചു. സുഹൃത്തുക്കൾക്ക് അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. അന്വേഷണത്തെ ഭയക്കുന്നില്ലെന്നും സതീഷ് പറഞ്ഞിരുന്നു.