ഷാര്‍ജയില്‍ ഭർതൃപീഡനത്തെത്തുടർന്ന് മരിച്ച കൊല്ലം കോയിവിള സ്വദേശിനി അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഇതുസംബന്ധിച്ചുള്ള ഫോറന്‍സിക് ഫലം ഇന്നും ലഭിച്ചിട്ടില്ല. വാരാന്ത്യ അവധി കഴിഞ്ഞ് തുടര്‍ നടപടികള്‍ തീരാന്‍ തിങ്കളാഴ്ച ആയേക്കും എന്നാണ് വിവരം. മൃതദേഹത്തിലെ പാടുകള്‍ വിശദമായി പരിശോധിക്കും.
29 കാരിയായ അതുല്യയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവായ സതീഷെന്നാണ് കുടുംബത്തിന്റെ പരാതി. ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ വെച്ച് സതീഷില്‍ നിന്ന് അതുല്യ നേരിട്ടിരുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ പുറത്തുവന്നതോടെ ചവറ തെക്കുംഭാഗം പൊലീസ് സതീഷിനെതിരെ കൊലക്കുറ്റത്തിനും സ്ത്രീധന, ശാരീരിക പീഡനത്തിനും കേസെടുത്തിട്ടുണ്ട്.
അതേസമയം അതുല്യയ്ക്ക് ഭര്‍ത്താവ് സതീഷില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത് കൊടിയ പീഡനം വെളിപ്പെടുത്തിയുള്ള ശബ്ദ സന്ദേശം പുറത്തുവന്നു. ഇനിയും പിടിച്ചുനില്‍ക്കാന്‍ ആകില്ലെന്നും ജോലിക്ക് പോയാല്‍ സതീഷ് തന്റെ വിസ ക്യാന്‍സല്‍ ചെയ്യുമോ എന്ന് ഭയമുണ്ടെന്നും പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. താന്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ സഹോദരി അഖിലയോട് വെളിപ്പെടുത്തുന്നതായിരുന്നു ഈ സന്ദേശം.
ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ പ്ലേറ്റ് കൊണ്ട് തലക്കടിച്ചതായും അടിയില്‍ പ്ലേറ്റ് പൊട്ടി തകര്‍ന്നതായും അതുല്യ പറയുന്നു. മടുത്തുവെന്നും ഒരു ശകലം പിടിച്ചുനില്‍ക്കാന്‍ ആകില്ലന്നും അതുല്യ പറയുന്നുണ്ട്. സതീഷ് അടിച്ചു കൊല്ലുമെന്നും അവിടെ നിന്നും മാറാന്‍ അമ്മ പറഞ്ഞതായും ഓഡിയോ ക്ലിപ്പിലുണ്ട്. ജോലിക്ക് പോയാല്‍ ആ വാശിയില്‍ സതീഷ് തന്റെ വിസ ക്യാന്‍സല്‍ ചെയ്യുമോ എന്നും ഭയപ്പെട്ടിരുന്നതായും അതുല്യ സഹോദരിയോട് വെളിപ്പെടുത്തി. അതുല്യയുടെ ശബ്ദ സന്ദേശം പുറത്തുവന്നതോടെ സതീഷിന്റെ വാദങ്ങള്‍ പൂര്‍ണമായും പൊളിയുകയാണ്.
ജൂലൈ 19ന് രാവിലെയാണ് സതീഷിനൊപ്പം താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ തൂങ്ങിയ നിലയില്‍ അതുല്യയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, മരണത്തില്‍ പങ്കില്ലെന്നാണ് സതീഷിന്റെ വാദം. അതിനിടെ, സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.