കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) വിഷം ഉള്ളില്‍ചെന്ന് മരിച്ച സംഭവത്തില്‍ വിവരങ്ങള്‍ പുറത്ത്. യുവാവിന്റെ പെണ്‍സുഹൃത്ത് ചേലാട് സ്വദേശി അദീന പാരക്വിറ്റ് എന്ന കീടനാശിനിയാണ് അന്‍സിലിന് നല്‍കിയതെന്ന് പൊലീസ് പറയുന്നു. ചേലാടുള്ള ഒരു കടയില്‍ നിന്നാണ് ഈ കളനാശിനി വാങ്ങിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ കക്ഷായത്തില്‍ കലക്കിക്കൊടുത്തതും പാരക്വിറ്റ് എന്ന കീടനാശിനിയാണ്. അന്‍സില്‍ ഉള്‍പ്പെടെ ചില യുവാക്കളുമായി ബന്ധമുള്ള അദീനയ്ക്ക് ഇപ്പോള്‍ മറ്റൊരു യുവാവുമായി അടുപ്പമുണ്ട്. നിലവിൽ ജയിലില്‍ കഴിയുന്ന അയാള്‍ ഉടന്‍ പുറത്തിറങ്ങും. അയാളെത്തും മുമ്പേ അന്‍സിലിനെ ഒഴിവാക്കാനാണ് വിഷം നല്‍കി കൊലപ്പെടുത്തിയത്.
അന്‍സലിന്റെ ഉമ്മയെ അദീന വിഡിയോ കോള്‍ വിളിച്ചിരുന്നു നിര്‍ണായക വിവരം പുറത്തുവരുന്നത്. അന്‍സില്‍ അവശനിലയില്‍ കിടക്കുന്ന വിവരമാണ് യുവതി വിളിച്ചറിയിച്ചത് ‘വിഷം കഴിച്ച് കിടപ്പുണ്ട് എടുത്തോണ്ട് പോയ്‌ക്കോ’ എന്നായിരുന്നു അദീനയുടെ വാക്കുകള്‍. പിന്നീട് അന്‍സില്‍ അവശനിലയില്‍ കിടക്കുന്ന ദൃശ്യം വിഡിയോ കോളില്‍ വിളിച്ചു കാണിച്ചതായും ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. വീടിന്റെ മുന്‍വശത്ത് വരാന്തയിലായിരുന്നു അന്‍സില്‍ കിടന്നത്. വിഷകുപ്പി വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിക്ക് മറ്റുള്ളവരുമായുള്ള സൗഹൃദം അന്‍സിലിന് ഇഷ്ടമായിരുന്നില്ല. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ അന്‍സിലിന് യുവതിയുമായി സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു.
അന്‍സില്‍ മുമ്പൊരിക്കൽ വീട്ടിലെത്തി അദീനയ്ക്കുനേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അദീനയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനി ലഭിച്ചിട്ടുണ്ട്.അവശനിലയില്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയായിരുന്നു അന്‍സില്‍ മരിച്ചത്. പെണ്‍സുഹൃത്തായ അദീന വിഷം കലക്കിത്തന്നതായി ചികിത്സയിലിരിക്കെ അന്‍സില്‍ മൊഴി നല്‍കിയിരുന്നുവെന്നാണ് അറിയുന്നത്. അന്‍സിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന യാത്രാമദ്ധ്യേ ഒരു ബന്ധുവും ആംബുലന്‍സില്‍ കയറി. തന്നെ ചതിച്ചെന്നും വിഷം നല്‍കിയെന്നും അന്‍സില്‍ ഈ ബന്ധുവിനോടാണ് പറഞ്ഞത്. ഇതാണ് കേസില്‍ നിര്‍ണായകമായത്.