ഇറാനെ ആക്രമിക്കാൻ അമേരിക്കന്‍ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ഉപയോഗിച്ചുവെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്‌ക്ക് തുടക്കമിട്ട ഈ ആരോപണം പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് രാജ്യം. ഇതു സംബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) സോഷ്യല്‍ മീഡിയ മാധ്യമമായ എക്‌സിലെ തങ്ങളുടെ ഫാക്‌ട് ചെക്ക് പേജില്‍ പോസ്റ്റിട്ടിട്ടുണ്ട്.
അമേരിക്ക ഇന്ത്യന്‍ വ്യോമാതിർത്തി ഉപയോഗിച്ചിട്ടില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. അമേരിക്കന്‍ വിമാനങ്ങൾ ഉപയോഗിക്കുന്ന റൂട്ട് അവരുടെ ജോയിന്‍റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർ ജനറൽ ഡാൻ കെയ്ൻ ഒരു പത്രസമ്മേളനത്തിൽ വിശദീകരിച്ചതായും ഇതിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
പുലർച്ചെയാണ് ഇറാന്‍റെ സുപ്രധാന ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തുന്നത്. ഫോർദോ, നതാന്‍സ്, ഇസ്‌ഫാഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിക്കുകയായിരുന്നു. ആണവ കേന്ദ്രങ്ങളില്‍ ബോംബിട്ടത്തിന് ശേഷം അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ഇറാന്‍റെ വ്യോമമേഖലയില്‍ നിന്ന് മടങ്ങിയെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ മിഡ് നൈറ്റ് ഹാമറെന്നായിരുന്നു ഇതിന്റെ പേര്.
ഇതിന് പിന്നാലെ ഇസ്രയേലിനെതിരായ ആക്രമണം ഇറാന്‍ കടുപ്പിച്ചിരുന്നു. ഖൈബർ ബാലിസ്റ്റിക് മിസൈൽ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം.