ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ പങ്കുചേർന്ന് അമേരിക്ക. ഇറാൻ്റെ മൂന്ന് ആണവനിലയങ്ങൾ അമേരിക്ക ആക്രമിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഫൊർദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങൾക്ക് നേരെയാണ് അമേരിക്കൻ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്. ഇറാനിൽ നടത്തിയ ആക്രമണം വിജയകരമായി പൂർത്തിയാക്കിയെന്നും അമേരിക്കൻ ബി2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ സുരക്ഷിതമായി ഇറാൻ്റെ വ്യോമപാതയിൽ നിന്ന് പുറത്ത് കടന്നെന്നും അമേരിക്ക വ്യക്തമാക്കി.
‘ഇറാനിലെ നമ്മുടെ വളരെ വിജയകരമായ സൈനിക നടപടിയെക്കുറിച്ച് രാത്രി 10:00 മണിക്ക് ഞാൻവൈറ്റ് ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്യും. ഇത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയ്ക്കും ഇസ്രയേലിനും ലോകത്തിനും ഒരു ചരിത്ര നിമിഷമാണ്. ഈ യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോൾ സമ്മതിക്കണം. നന്ദി’ എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇതിനിടെ ‘ഫോർദോ പോയി’ എന്ന നിലയിൽ ഒരു പോസ്റ്റും ട്രംപ് ഷെയർ ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
‘നദാൻസും ഫോർദോയും ഇസ്ഫഹാനും ഉൾപ്പെടെ ഇറാനിലെ മൂന്ന് പ്രധാന ആണവനിലയങ്ങൾ വിജയകരമായി ആക്രമിച്ചു. എല്ലാ വിമാനങ്ങളും ഇറാൻ്റെ വ്യോമപാതയിൽ നിന്നും പുറത്ത് കടന്നു. വിമാനത്തിലെ മുഴുവൻ പേലോഡുകളും ഫൊർദോയിൽ പ്രയോഗിച്ചു. എല്ലാ വിമാനങ്ങളും സുരക്ഷിതമായി തിരിച്ചെത്തി. അമേരിക്കയുടെ വീര സൈനികർക്ക് അഭിനന്ദനങ്ങൾ. ലോകത്ത് ഒരു സൈന്യത്തിനും ഇത് ചെയ്യാൻ കഴിയില്ല. ഇനി ഇത് സമാധാനത്തിൻ്റെ സമയമാണ്. എന്നും ട്രംപ് എക്സ് പോസ്റ്റിൽ കുറിച്ചു.