ഹോർമുസ് കടലിടുക്ക് അടക്കാതിരിക്കാനായി ഇറാനുമേൽ ചൈന സമ്മർദ്ദം ചെലുത്തണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. ഇറാനും ഒമാനും ഇടയിലുള്ള ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിനുള്ള നടപടി ഇറാൻ പാർലമെന്റ് അംഗീകരിച്ചതായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് റൂബിയോയുടെ പ്രസ്താവന.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലുമായി ഇറാൻ മുന്നോട്ടുപോയാൽ ഭയാനകമായ തെറ്റായിരിക്കും. അങ്ങനെ ചെയ്താൽ അത് സാമ്പത്തിക ആത്മഹത്യയാകും. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയാൽ അത് പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കടലിടുക്ക് അടയ്ക്കാനുള്ള നീക്കം വലിയൊരു സംഘർഷാവസ്ഥയിലേക്ക് നയിക്കുമെന്നും അമേരിക്കയിൽ നിന്നും മറ്റുള്ളവരിൽ നിന്നും ഇക്കാര്യം ചെയ്താൽ പ്രതികരണമുണ്ടാകുമെന്നും റൂബിയോ പറഞ്ഞു.
ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റ് അനുമതി നൽകിയതിന് പിന്നാലെ തിങ്കളാഴ്ച ഏഷ്യൻ വിപണികൾ ഇടിഞ്ഞു. ലോകത്തിലെ ഒമ്പതാമത്തെ വലിയ എണ്ണ ഉൽപ്പാദക രാജ്യമാണ് ഇറാൻ. പ്രതിദിനം ഏകദേശം 3.3 ദശലക്ഷം ബാരൽ എണ്ണ ഇറാൻ ഉൽപാദിപ്പിക്കുന്നു. ഇറാൻ മൊത്ത ഉൽപാദനത്തിന്റെ പകുതിയോളം കയറ്റുമതി ചെയ്യുന്നു.