അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെയും ശതകോടീശ്വരൻ ഇലോൺ മസ്‌കിനെയും വധിക്കണമെന്ന് അൽ ഖ്വയ്ദ നേതാവിന്റെ ആഹ്വാനം. വീഡിയോ സന്ദേശത്തിലൂടെയാണ് അൽ ഖ്വായിദ നേതാവ് സയീദ് ബിൻ ആതിഫ് അൽ അവ്‌ലാകിയുടെ ഭീഷണി. ഗാസയിലെ ജനങ്ങൾക്ക് വേണ്ടി പോരാടുമെന്നും ഇയാൾ വീഡിയോയിൽ പറയുന്നു.
ശനിയാഴ്ച പുറത്തുവിട്ട വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. 2024ൽ അൽ ഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് ഇയാൾ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. ലോകമെമ്പാടും പ്രതികാര ആക്രമണങ്ങൾ നടത്തണമെന്നും ഗാസയിലെ ആക്രമണത്തിന്റെ പേരിൽ ഈജിപ്ത്, ജോർദാൻ, ഗൾഫ്-അറബ് രാജ്യങ്ങളിലെ നേതാക്കളെ വധിക്കണമെന്നും ഇയാൾ വീഡിയോയിൽ ആഹ്വാനം ചെയ്യുന്നുണ്ട്.
ട്രംപ്, മസ്‌ക്, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, സ്‌റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് എന്നിവരുടെ ചിത്രങ്ങളും ടെസ്‌ലയടക്കമുള്ളവയുടെ ലോഗോകളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാസയിലെ ഞങ്ങളുടെ ജനങ്ങൾക്ക് സംഭവിച്ചതിലും സംഭവിക്കുന്നതിലും ഇനിയൊരു ഒത്തുതീർപ്പില്ലെന്ന് അൽ ഖ്വായ്ദ നേതാവ് പറഞ്ഞു. ജൂതരെ സുഖമായി കഴിയാനനുവദിക്കുന്നുവെന്നും വീഡിയോയിൽ പറയുന്നു. ആറ് മില്യൺ ഡോളറാണ് അമേരിക്ക ഇയാളുടെ തലയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.