മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഫിഫ ക്ലബ് ലോകകപ്പില്‍ കനത്ത തിരിച്ചടി. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സിറ്റിയിലെ വമ്പൻമാരെ മലർത്തിയടിച്ച് അറബ്-ഏഷ്യൻ ടീമായ അൽ ഹിലാൽ ചരിത്രമെഴുതി. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഹിലാലിൻ്റെ വിജയം. ഇതോടെ ക്ലബ് ലോകകപ്പില്‍ നിന്നും സിറ്റി പുറത്തായി.
മത്സരം തുടങ്ങി ഒമ്പതാം മിനിറ്റില്‍ ബെല്‍ണാഡോ സില്‍വയിലൂടെ സിറ്റി ആദ്യം മുന്നിലെത്തിയത്. എന്നാല്‍ പിന്നീട് അറേബ്യൻ ക്ലബ് 46-ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. സൂപ്പര്‍താരം ലിയാനോര്‍ഡോയാണ് വലകുലുക്കിയത്. തുടര്‍ന്ന് 52-ാം മിനിറ്റില്‍ ഹിലാല്‍ രണ്ടാമത്തെ ഗോള്‍ നേടിയതോടെ സിറ്റി അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ശരിക്കും ഏഷ്യൻ പോരാട്ട വീര്യം അറിയാൻ സിറ്റി തുടങ്ങിയിരുന്നു. മാല്‍കോം ആയിരുന്നു ഹിലാലിനായി രണ്ടാം ഗോള്‍ നേടിയത്.
55-ാം മിനിറ്റില്‍ ഹാളണ്ടിലൂടെ ഇംഗ്ലീഷ് ക്ലബ് തിരിച്ചുവന്നു. പിന്നീട് ഇരുടീമിനും ഗോളുകളൊന്നും നേടാൻ സാധിച്ചില്ല. അങ്ങനെ മത്സരത്തിൻ്റെ നിശ്ചിത സമയം 2-2 ന് സമനിലയില്‍ കലാശിച്ചു. തുടര്‍ന്ന് എക്‌സ്‌ട്രാ ടൈമില്‍ 94-ാം മിനിറ്റില്‍ കൗലിബാലിയുടെ തകര്‍പ്പൻ ഹെഡര്‍ ഗോളിലൂടെ ഹിലാല്‍ വീണ്ടും മുന്നിലെത്തി, സ്‌കോര്‍ 3-2.
പകരക്കാരനായി എത്തിയ ഫില്‍ ഫോഡനിലൂടെ 104-ാം മിനിറ്റില്‍ സിറ്റി സമനില പിടിച്ചു. എന്നാല്‍, ഇതിന് അധികം ആയുസ് ഉണ്ടായിരുന്നില്ല, 112-ാം മിനിറ്റില്‍ ലിയാനോര്‍ഡോ തൻ്റെ രണ്ടാം ഗോളും നേടിയതോടെ ഹിലാല്‍ വീണ്ടും മുന്നിലെത്തി. ഇതോടെ സ്‌കോര്‍ 4-3. ശേഷം സമനില ഗോള്‍ നേടാൻ സിറ്റി കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.