നടൻ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതികള്‍ ഒടുവിൽ കുറ്റം സമ്മതിച്ചു. കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് തട്ടിപ്പ് നടത്തിയതായി ജീവനക്കാർ സമ്മതിച്ചത്. 40 ലക്ഷം രൂപയുടെ തട്ടിപ്പ് ഇവർ നടത്തിയെന്നാണ് വിവരം. തങ്ങളുടെ ക്യുആര്‍ കോഡ് കസ്റ്റമേഴ്സിന് നൽകിയാണ് ഇവർ പണം തട്ടിയത്. ഇത് സ്വര്‍ണവും മൊബൈലും വാങ്ങാന്‍ ഉപയോഗിച്ചെന്നും പ്രതികള്‍ മൊഴി നല്‍കി.
തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ ഇവരുടെ സ്‌കൂട്ടറും സ്വര്‍ണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പണമായി കൂടുതല്‍ തുക എടുത്തിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. അടിച്ചുമാറ്റിയ പണം മുഴുവന്‍ ഒറ്റ വര്‍ഷംകൊണ്ട് ചെലവഴിച്ച് തീര്‍ത്തെന്നാണ് പ്രതികളുടെ മൊഴി. സ്വര്‍ണവും മൊബൈലും വാങ്ങി. യാത്രയ്ക്ക് ഉപയോഗിച്ചു. വിനീത, രാധാകുമാരി എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതി ദീപ്തി ഒളിവിലാണ്.
പണയം വച്ചിരിക്കുന്ന സ്വര്‍ണം വീണ്ടെടുക്കാനുള്ള നീക്കം തുടരുകയാണ്. തട്ടിപ്പിലൂടെ നേടുന്ന പണം പ്രതികള്‍ മൂന്നായി പങ്കിട്ടെടുക്കുകയാണ് ചെയ്തിരുന്നതെന്നും പൊലീസ് കണ്ടെത്തി. നികുതി വെട്ടിക്കാന്‍ വേണ്ടി ദിയാ കൃഷ്ണ പറഞ്ഞിട്ടാണ് ക്യുആര്‍ കോഡ് മാറ്റി തങ്ങളുടെ അക്കൗണ്ടിലേക്കു പണം സ്വീകരിച്ചതെന്നാണ് ആദ്യം ജീവനക്കാര്‍ പറഞ്ഞിരുന്നത്.
ദിയയുടെ ഉടമസ്ഥതയിലുള്ള ‘ഒ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരാണ് പ്രതികള്‍. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ ജീവനക്കാരില്‍ രണ്ടുപേര്‍ ആഗസ്റ്റ് ഒന്നാം തീയതി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ദിയയുടെ കടയില്‍ നിന്നും ജീവനക്കാരികള്‍ പണം തട്ടുന്നതിന് തെളിവുണ്ടെന്ന് പൊലീസ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.